ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് തെലങ്കാന മുഖ്യമന്ത്രി. പ്രധാനമന്ത്രിയെ കരിമൂർഖനോട് ഉപമിച്ചാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അവഹേളിച്ചത്. നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചാൽ മൂർഖനെ പോലെ കർഷകരെ തിരിച്ച് കൊത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.
2021-ൽ കർഷക നിയമങ്ങൾ പിൻവലിക്കേണ്ടി വന്ന സാഹചര്യം പാരമർശിച്ചായിരുന്നു രേവന്ത് റെഡ്ഡിയുടെ വാക്കുകൾ. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിക്കെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് രേവന്ത് റെഡ്ഡി ഉന്നയിക്കുന്നത്. ഇതിന് തുടർച്ചയെന്നവണ്ണമാണ് പ്രധാനമന്ത്രിയെ തന്നെ നേരിട്ട് അധിക്ഷേപിച്ചിരിക്കുന്നത്. സഹീറബാദിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം.
ലോക്സഭ തെരഞ്ഞെടുപ്പിൽ 400 സീറ്റ് സ്വന്തമാക്കി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി രാജ്യത്തെ കർഷകരെ കോർപ്പറേറ്റ് ഭീമന്മാരുടെ അടിമകളാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സംവരണങ്ങളും ഇല്ലായ്മ ചെയ്യുമെന്നുമൊക്കെയാണ് മുഖ്യമന്ത്രിയുടെ വാദങ്ങൾ.
നേരത്തെ ബിജെപിയെയും രേവന്ത് റെഡ്ഡി വിമർശിച്ചിരുന്നു. ഭാരതീയ ജനതാ പാർട്ടിയല്ല, മറിച്ച് ബ്രിട്ടീഷ് ജനതാ പാർട്ടിയാണ് ബിജെപിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുകയാണെന്നും സമ്പത്തും മറ്റ് വിഭവങ്ങളും തുലയ്‌ക്കുകയാണെന്നുമായിരുന്നു തെലങ്കാന മുഖ്യമന്ത്രിയുടെ പരാമർശം.