വിരുദുനഗർ: തമിഴ് നാടിനെ പിടിച്ചു കുലുക്കിയ അറുപ്പുകോട്ടൈ ” സെക്സ് ഫോർ ഗൈൻ” കേസ് വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റി.
മധുരൈ കാമരാജ് സർവകലാശാലയിലെ വിദ്യാർത്ഥിനികളെ ഉന്നത ഉദ്യോഗസ്ഥർക്ക് ലൈംഗികമായി വഴങ്ങാൻ പ്രലോഭിപ്പിച്ചുവെന്നതാണ് കേസ്.
അസിസ്റ്റൻ്റ് പ്രൊഫസറെയും മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്ത കേസിൽ ശ്രീവില്ലിപുത്തൂർ മഹിളാ കോടതിയാണ് വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഒന്നാം പ്രതി പി നിർമ്മലാദേവി കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായിരുന്നില്ല.
2018 ഏപ്രിലിൽ വിരുദുനഗർ ജില്ലയിലെ അറുപ്പുക്കോട്ടൈയിലെ ദേവാംഗ ആർട്സ് കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്ന നിർമല ദേവിയും ചില വിദ്യാർത്ഥിനികളും തമ്മിലുള്ള 20 മിനിറ്റ് ദൈർഘ്യമുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് വിഷയം വെളിച്ചത്ത് വന്നത് . “85 ശതമാനം മാർക്കിനും പണത്തിനും വേണ്ടി” പെൺകുട്ടികൾ ചില ഉന്നത ഉദ്യോഗസ്ഥരുമായി അഡ്ജസ്റ്റ് ചെയ്യണമെന്ന് അവർ പറയുന്നത് ഓഡിയോയിൽ വ്യക്തമായിരുന്നു. ഈ സംഭവം തമിഴ്നാട്ടിലുടനീളം വലിയ കോളിളക്കമുണ്ടാക്കി.
ദേവാംഗ ആർട്സ് കോളേജിൽ നിന്ന് നിർമ്മലാദേവിയെ സസ്പെൻഡ് ചെയ്തു. കോളേജും പ്രാദേശിക മഹിളാ അസോസിയേഷനും നൽകിയ പരാതിയിൽ മണിക്കൂറുകൾക്ക് ശേഷം,അവരെ അറുപ്പുകോട്ടയിലെ വസതിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കേസ് സിബി സിഐഡിക്ക് കൈമാറി.
അന്നത്തെ തമിഴ്നാട് ഗവർണറായിരുന്ന ബൻവാരിലാൽ പുരോഹിത് വിഷയം അന്വേഷിക്കാൻ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ സന്താനത്തിന്റെ നേതൃത്വത്തിൽ കമ്മിഷൻ രൂപീകരിക്കാൻ ഉത്തരവിട്ടു. കേസിൽ നിർമ്മലാദേവി, മധുരൈ കാമരാജ് സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസർ മുരുകൻ, ഗവേഷക വിദ്യാർത്ഥി കറുപ്പസാമി എന്നിവരെ സിബി-സിഐഡി കുറ്റക്കാരാണെന്ന് കണ്ടെത്തി.