ന്യൂഡൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ട് തവണയാക്കാൻ ആലോചന. 2025-26 അദ്ധ്യായന വർഷം മുതൽ പുതിയ രീതി പരീക്ഷിക്കാനാണ് ആലോചന. ഇതിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയ്‌ക്ക് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ.
മന്ത്രാലയവും സിബിഎസ്ഇയും ഇത് സംബന്ധിച്ച് സ്‌കൂൾ പ്രിൻസിപ്പൽമാരുമായി ഉൾപ്പെടെ ചർച്ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം. അടുത്ത മാസം മുതൽ ചർച്ചകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ച പുതിയ പാഠ്യപദ്ധതി ചട്ടക്കൂടിലും ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ട് തവണയാക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിരുന്നു. കുട്ടികൾക്ക് പരീക്ഷയ്‌ക്കായി തയ്യാറെടുക്കാനും മികവ് കാട്ടാനും കൂടുതൽ അവസരം ലഭിക്കുമെന്ന് ആയിരുന്നു മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നത്.