ഭാരതത്തിന്റെ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയ്‌ക്ക് പോളണ്ടിൽ നേതൃത്വം നൽകുന്ന ഇന്ത്യൻ അംബാസിഡർ മലയാളി വനിതയാണെന്ന് നിങ്ങൾക്കറിയാമോ.. ഇന്ത്യൻ ഫോറിൻ സർവീസിലെ ആദ്യ മുസ്ലീം വനിതയായ കാസർകോടുകാരി.. യുക്രെയ്നിൽ റഷ്യ വിതച്ച യുദ്ധഭീതിക്കിടയിൽ നിന്നും പ്രാണനും തേടി ഓടിയെത്തുന്ന ഇന്ത്യക്കാർക്ക് അതിർത്തിക്കപ്പുറം കരുതലാകുന്ന ആ വനിതയാണ് നഗ്മ മുഹമ്മദ് മല്ലിക്.
മാതൃരാജ്യത്തിന്റെ രക്ഷാകവചത്തിലേക്ക് പ്രതീക്ഷകളോടെ എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഭക്ഷണവും വെള്ളവും ആശ്വാസവാക്കുകളും പങ്കുവെച്ചാണ് നഗ്മയുടെ സാന്നിധ്യമറിയിച്ചത്. പോളണ്ടിൽ രക്ഷാദൗത്യത്തിനെത്തിയ കേന്ദ്ര മന്ത്രി വി.കെ സിംഗ് നഗ്മയുടെ സേവന ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. യുക്രെയ്‌നിൽ നിന്നുള്ള വിദ്യാർത്ഥികളുമായി 13 പ്രത്യേക വിമാനങ്ങളാണ് ഇതുവരെ പോളണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. യുക്രെയ്ൻ-പോളണ്ട് അതിർത്തിയിൽ വിദ്യാർത്ഥിക്ക് അവശ്യസേവനങ്ങൾ നൽകാൻ ഇന്ത്യൻ അംബാസഡർ മുമ്പിലുണ്ടായിരുന്നു.
കാസർകോട് സ്വദേശികളായ ദമ്പതികളുടെ മകളായി ഡൽഹിയിൽ ജനിച്ച നഗ്മ പഠിച്ചതും വളർന്നതും അവിടെ തന്നെയാണ്. സെന്റ് സ്റ്റീഫൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദവും നേടി. ഒടുവിൽ ഇന്ത്യൻ വിദേശ സർവ്വീസിന്റെ 1991 ബാച്ച് ഉദ്യോഗസ്ഥയായി ചുമതലയേറ്റു. പാരീസിൽ യുനസ്‌കോയിലെ ഇന്ത്യൻ മിഷനിലായിരുന്നു നഗ്മയുടെ ആദ്യ പോസ്റ്റിംഗ്. 2012ൽ ടുണീഷ്യയിലും 2015ൽ ബ്രൂണെയിലും അംബാസിഡറായി പ്രവർത്തിച്ച നഗ്മ മുൻ പ്രധാനമന്ത്രി ഐ.കെ ഗുജ്റാളിന്റെ സ്റ്റാഫ് ഓഫീസറായും സേവനം അനുഷ്ഠിച്ചിരുന്നു. ബാങ്കോക്കിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവർത്തിച്ചു. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിൽ വാണിജ്യ വിഭാഗം മേധാവിയായി. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം വിദേശകാര്യ മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി വക്താവായിരുന്നു.
2019 മുതലാണ് പോളണ്ടിൽ നഗ്മയുടെ സേവനമാരംഭിച്ചത്. രാജ്യസേവനത്തിൽ മാത്രമല്ല ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സോപ് ഓപറെയായ ഹം ലോഗിൽ അഭിനേതാവ് കൂടിയായിരുന്നു നഗ്മ. ന്യൂഡൽഹിയിൽ അഭിഭാഷകനായ ഹരീദ് ഇനാം മല്ലികാണ് നഗ്മയുടെ ജീവിത പങ്കാളി.














