കൊച്ചി: കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി കോർപ്പറേഷനെ വിമർശിച്ചത്. നിയമവിരുദ്ധമായി കൊടികൾ സ്ഥാപിച്ചത് ആരാണ് എന്നത് കോടതിയ്ക്ക് വിഷയമല്ല.നിയമവിരുദ്ധമായി ആര് കൊടിതോരണങ്ങൾ സ്ഥാപിച്ചാലും നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഇക്കാര്യത്തിൽ കോടതിയ്ക്ക് പ്രത്യേക താൽപര്യങ്ങളില്ല. കോർപ്പറേഷൻ അനുമതിയ്ക്ക് വിരുദ്ധമായി ഫുട്പാത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. നിയമലംഘനങ്ങളുടെ നേരെ കോർപ്പറേഷൻ കണ്ണടച്ചത് എങ്ങനെയാണ്.നടപടിയെടുക്കാൻ പേടിയാണെങ്കിൽ കോർപ്പറേഷൻ സെക്രട്ടറി തുറന്ന് പറയണം,പേടിയില്ലാത്ത ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അനധികൃതമായി സ്ഥാപിച്ച കൊടിതോരണങ്ങളുടെ വിശദാംശങ്ങൾ കൈമാറാത്തതിനാലാണ് കോർപ്പറേഷൻ സെക്രട്ടറിയെ ജസ്റ്റിസ് രൂക്ഷമായി വിമർശിച്ചത്.
മുൻപ് സിപിഎം സംസ്ഥാന സമ്മേളനത്തിനായി ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെ കോടതി രംഗത്തെത്തിയിരുന്നു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയ്ക്ക് എന്തുമാവാമെന്ന അവസ്ഥയാണോ എന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. സമ്മേളനം അവസാനിച്ച ശേഷം കൊടിതോരണങ്ങൾ നീക്കം ചെയ്ത വിവരങ്ങൾ അറിയിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു.
അതേസമയം ഹൈക്കോടതി നിർദ്ദേശത്തിനെതിരെ സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ചെങ്കൊടി കാണുമ്പോൾ ഹാലിളകുന്നത് മാടമ്പിത്തരമാണെന്നും മാടമ്പിമാരെ എങ്ങനെയാണ് നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാൽ മതിയെന്നുമായിരുന്നു പിണറായിയുടെ വാക്കുകൾ. എന്നാൽ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണ് കോടതി ഇന്നത്തെ നിലപാടിലൂടെ വ്യക്തമാക്കുന്നത്. ഹർജി വീണ്ടും 22ന് പരിഗണിക്കും
Comments