യുഎഇ:യുദ്ധപശ്ചാത്തലത്തിൽ യുക്രെയ്നിൽ ദുരിതമനുഭവിക്കുന്നവർക്ക് യുഎഇയുടെ അടിയന്തര സഹായം. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വൈദ്യസഹായത്തിന് ആവശ്യമായ 30 ടണ്ണോളം സാധനങ്ങൾ യുഎഇ യുക്രെയ്നിൽ എത്തിച്ചു.യുക്രെയ്നിൽ യുദ്ധക്കെടുതി ബാധിച്ചവർക്ക് യുഎഇ 50 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു.
അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കും പരിക്കേറ്റ പൊതുജനങ്ങൾക്കും താങ്ങാവാൻ ലക്ഷ്യമിട്ടാണ് യുഎഇ 30 ടണ്ണോളം മെഡിക്കൽ സഹായം എത്തിച്ചത്. 18.36 ദശലക്ഷം ദിർഹത്തിന്റെ സഹായം നൽകുമെന്ന് കഴിഞ്ഞ ദിവസം യു.എ.ഇ പ്രഖ്യാപിച്ചിരുന്നു.പോളണ്ടിലെ ലുബ്ലിനിലാണ് വിമാനത്തിൽ മെഡിക്കൽ സഹായം എത്തിച്ചത്. ഇത് റോഡ് മാർഗം യുക്രെയ്നിലെത്തിച്ചു.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുക എന്നത് യു.എ.ഇയുടെ നയമാണെന്നും കഴിയുന്നത്ര സഹായം എത്തിക്കാൻ ശ്രമിക്കുമെന്നും യുക്രെയ്നിലെ യു.എ.ഇ അംബാസഡർ സാലിം അൽ കാബി പറഞ്ഞു. അടിയന്തരഘട്ടങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിൽക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനിൽനിന്ന് പകർന്നുകിട്ടിയ മൂല്യമാണിതെന്നും അൽ കാബി കൂട്ടിച്ചേർത്തു.
യുക്രെയ്നിലെ മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി യു.എ.ഇ വോട്ട് ചെയ്തിരുന്നു.യുക്രെയ്നിൽ സമാധാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിച്ച പ്രമേയത്തിനെ അനുകൂലിച്ചും വോട്ട് ചെയ്തു.
ഇതിന് പിന്നാലെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഫോൺ സംഭാഷണം നടത്തുകയും ചെയ്തിരുന്നു.
Comments