ലക്‌നൗ: യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് സുരക്ഷയില്ലെന്ന വാദവുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ ബിജെപിയുടെ തുടർഭരണം യുപിയിൽ സുനിശ്ചിതമായ സാഹചര്യത്തിലാണ് എസ്പി അദ്ധ്യക്ഷന്റെ പ്രതികരണം.
നാളെ വോട്ടെണ്ണൽ നടക്കുന്നതിന്റെ ഭാഗമായി മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത അഖിലേഷ് യാദവ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും വിശ്വാസമില്ലെന്ന് വ്യക്തമാക്കി. ഇവിഎമ്മുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ കൃത്രിമം കാണിച്ചുവെന്ന ആരോപണം ഉന്നയിച്ച് നേരിടാനിരിക്കുന്ന പരാജയത്തെ മറികടക്കാനുള്ള ശ്രമത്തിലാണ് എസ്പി അദ്ധ്യക്ഷൻ.
പ്രാദേശിക സ്ഥാനാർത്ഥികളെ അറിയിക്കാതെയാണ് വാരാണസി ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) ഇവിഎമ്മുകൾ കൊണ്ടുപോയതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. വോട്ടെണ്ണലിൽ കൃത്രിമം കാണിക്കാനുള്ള ശ്രമം തടയാൻ എസ്പിയുടെ എല്ലാ സ്ഥാനാർത്ഥികളും അനുഭാവികളും സജ്ജരായിരിക്കണം. ജനാധിപത്യവും ഭാവിയും സംരക്ഷിക്കാൻ വോട്ടെണ്ണുന്ന ദിനം പോരാളികളാകണമെന്നും അഖിലേഷ് യാദവ് അനുഭാവികളോട് പറഞ്ഞു.
യുപി തിരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റം നടത്തുമെന്നാണ് എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. 250-300 സീറ്റുകൾ വരെ ബിജെപി നേടിയേക്കാമെന്നും എസ്പി വീണ്ടും പ്രതിപക്ഷത്ത് തന്നെ തുടർന്നേക്കുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. എന്നാൽ എസ്പിയുടെ നേതൃത്വത്തിലുള്ള സഖ്യം 300ൽ അധികം സീറ്റുകൾ നേടി യുപിയിൽ അടുത്ത സർക്കാരിനെ രൂപീകരിക്കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.
Comments