കൊച്ചി: തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടരവയസുകാരിയെ ഇന്ന് കോലഞ്ചേരിയിലെ ആശുപത്രിയിൽ നിന്ന് മാറ്റും. തിരുവനന്തപുരം ശ്രീചിത്രയിലാകും ഇനി തുടർചികിത്സ. കുട്ടിയുടെ അച്ഛന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. മേൽനോട്ടം തിരുവനന്തപുരം ശിശുക്ഷേമ സമിതിക്ക് കൈമാറി.
പരിക്കേറ്റ ഇടതുകൈയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടി സംസാര ശേഷി വീണ്ടെടുത്തിട്ടില്ല. ഇതിന് കൂടുതൽ സമയം വേണ്ടി വന്നേക്കാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അതേസമയം എപ്രകാരമാണ് കുഞ്ഞിന് പരിക്കേറ്റതെന്ന് കണ്ടെത്താൻ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
കുട്ടിയെ ബലമായി പിടിച്ച് കുലുക്കിയതിനെ തുടർന്നുള്ള ആഘാതത്തിലാണ് തലച്ചോറിനും നട്ടെല്ലിനും സാരമായ പരിക്കേറ്റതെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ‘ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രം’ ആണ് സംഭവിച്ചതെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. പലതരത്തിലുള്ള സമ്മർദ്ദത്തിന് അടിമയാണ് രക്ഷിതാവെങ്കിൽ കുഞ്ഞിന്റെ കുസൃതി, പിടിവാശി, കൊഞ്ചലുകൾ എന്നിവ പെട്ടെന്ന് ക്ഷുഭിതരാക്കും. അത്തരമൊരു അവസ്ഥയിൽ കുട്ടിയെ ബലമായി പിടിച്ച് കുലുക്കിയാൽ പിഞ്ചുശരീരത്തിൽ ഉണ്ടാക്കുന്ന ആഘാതമാണ് ബാറ്റേർഡ് ഓർ ഷേക്കൻ ബേബി സിൻഡ്രം. എന്നാൽ ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം വരുത്തിയ പരിക്കാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് അമ്മ.















