തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ നിർണായക തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച്. ദിലീപിന്റെ മൊബൈൽ ഫോണിലെ തെളിവുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് കിട്ടിയത്.
ഫോണുകളിലെ ഡാറ്റ പകർത്തിയ ഡിസ്‌കിന്റെ മിറർ കോപ്പി ക്രൈംബ്രാഞ്ച് കണ്ടെടുത്തു. ആറ് ഫോണുകളിലേയും വിവരങ്ങൾ ലാബിൽ നിന്നും ഒരു ഹാർഡ് ഡിസ്‌കിലേക്ക് മാറ്റിയിരുന്നു. അതിന്റെ മിറർ കോപ്പിയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഇതിന് പുറമേ, ഫോണുകൾ കൊറിയർ ചെയ്തതിന്റെ ബിൽ, ലാബ് തയ്യാറാക്കിയ ഫോറൻസിക് റിപ്പോർട്ട് എന്നിവയും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്.
കേസിൽ നിർണായകമായ മൊബൈൽ ഫോണിലെ ഡേറ്റകൾ നശിപ്പിക്കപ്പെട്ടതായി അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. നിലവിൽ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചെന്നതിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചേക്കും. തെളിവ് നശിപ്പിച്ച സംഭവത്തിൽ ലാബിനെതിരെയും നടപടി സ്വീകരിച്ചേക്കാം.
മുംബൈയിലെ ലാബിൽ കൊണ്ടുപോയി വിവരങ്ങൾ നീക്കിയ ശേഷമാണ് ഫോണുകൾ കോടതിക്ക് കൈമാറിയെന്നാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. ഒടുവിൽ ഫോണുകൾ കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ട ശേഷമായിരുന്നു മുംബൈയിൽ വെച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരുടെ ആകെ ആറ് ഫോണുകളാണ് സൈബർ ഫോറൻസിക് പരിശോധനയ്‌ക്ക് ക്രൈംബ്രാഞ്ച് സമർപ്പിച്ചത്.
Comments