തിരുവനന്തപുരം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസിന് പിന്നാലെ കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എംഎം മണി. ധീരജ് വധക്കേസിലെ പ്രതികളെ ദൈവം വിചാരിച്ചാലും രക്ഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസ് നിയമപരമായി കൈകാര്യം ചെയ്യും. പ്രതികൾ ജയിലിൽ കിടക്കും. അതിന് കഴിഞ്ഞില്ലെങ്കിൽ തങ്ങൾ എന്ത് ചെയ്യുമെന്ന് കെ. സുധാകരന് അറിയാം. കണ്ണൂരിൽ നിന്നല്ലേ സുധാകരൻ വരുന്നതെന്നും മണി പറഞ്ഞു.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസിന്റെ പരാമർശത്തെ എംഎം മണി ന്യായീകരിക്കുകയും ചെയ്തു. സുധാകരൻ പറഞ്ഞതിന് അതേ നാണയത്തിയത്തിൽ മറുപടി പറയുകമാത്രമാണ് ചെയ്തതെന്ന് മണി പഞ്ഞു. അല്ലാതെ അതിൽ വേറെ കാര്യമൊന്നുമില്ല. ഞങ്ങളുടെ എല്ലാം പേര് പറഞ്ഞാണ് സുധാകരൻ ആക്ഷേപിച്ചത്. ഞങ്ങൾ അത്രയൊന്നും പറഞ്ഞില്ലല്ലോ എന്നും എംഎം മണി ചോദിച്ചു.
ഇടുക്കി ചെറുതോണിയിൽ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനിടെയായിരുന്നു വർഗീസിന്റെ വിവാദ പരാമർശം. സിപിഎം എന്ന പാർട്ടിയുടെ കരുത്തിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാകണം. പ്രിയപ്പെട്ട ഇടുക്കിയിലെ കോൺഗ്രസുകാരാ നിങ്ങൾ കരുതിക്കോ സുധാകരനെന്ന ഭിക്ഷാംദേഹിക്ക് ഞങ്ങൾ, സിപിഎം നൽകിയ ദാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവൻ. ഇതിലൊരു തർക്കവും വേണ്ട. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യമില്ലാത്തതുകൊണ്ടാണ്’ സി.വി വർഗ്ഗീസ് യോഗത്തിൽ പറഞ്ഞു.
തന്റെ പ്രസംഗത്തെ ന്യായീകരിച്ച് സിവി വർഗ്ഗീസ് തന്നെ രംഗത്തെത്തിയിരുന്നു. പറഞ്ഞതിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നാണ് വർഗ്ഗീസ് പറഞ്ഞത്. അങ്ങേയറ്റം പ്രകോപനം ഉണ്ടാക്കാനാണ് കോൺഗ്രസ് യോഗം നടത്തിയത്. തങ്ങൾ അതിന് ആത്മസംയമനം പാലിക്കുകയായിരുന്നു. ധീരജിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് ജയിലിൽ കിടക്കുന്നവർ നിരപരാധികളാണെന്നാണ് പറഞ്ഞത്. അവരെകൊണ്ടുവന്ന് മാർക്‌സിസ്റ്റുകാരുടെ നെഞ്ചത്തുകൂടെ നടക്കുമെന്നും പറഞ്ഞു. ഈ സന്ദർഭത്തിന് അനുസൃതമായ ഒരു പരാമർശമാണ് താൻ നടത്തിയതെന്നും വർഗ്ഗീസ് പറഞ്ഞു.
Comments