ന്യൂഡൽഹി: യുക്രെയ്‌നിലെ വടക്ക് കിഴക്കൻ മേഖലയായ സുമി പിടിച്ചടക്കാൻ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയപ്പോൾ യുദ്ധഭൂമിയിൽ എഴുന്നൂറോളം ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കം നിരവധി പേരാണ് ഉണ്ടായിരുന്നത്. പുറത്തിറങ്ങാനാകാതെ, ഭക്ഷണമോ വെള്ളമോ ഇല്ലാതെ, പ്രാഥമികകൃത്യങ്ങൾ പോലും നിർവ്വഹിക്കാനാകാതെ ബങ്കറുകളിലും മറ്റും അഭയം പ്രാപിച്ച് ആയിരക്കണക്കിന് മനുഷ്യർ. ഷെൽവർഷങ്ങൾക്കിടയിലും സ്‌ഫോടനങ്ങൾക്കിടയിലുപ്പെട്ട് പ്രതീക്ഷ നഷ്ടപ്പെട്ട നിലയിലായിരുന്നു എല്ലാവരും.
സുമിയിൽ കഴിഞ്ഞ ജദിവസങ്ങളിൽ വ്യാപക സൈനിക ആക്രമണമാണ് നടന്നത്. തിങ്കളാഴ്ച മാത്രം മൂന്ന് കുട്ടികൾ ഉൾപ്പെടെ 22 പേരാണ് റഷ്യയുടെ വ്യോമാക്രമണത്തിൽ മരിച്ചത്. ഈ സാഹചര്യത്തിൽ നിന്നാണ് വിദേശികളും സാധാരണക്കാരും ഉൾപ്പെടെ എല്ലാവരും സുമിയിൽ നിന്നും രക്ഷപെട്ടിരിക്കുന്നത്. റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണിത്. റഷ്യയുടെ നടപടികളോട് യുക്രെയ്ൻ പൂർണ്ണമായും സഹകരിക്കുകയും ചെയ്തു. ഇതോടെയാണ് സുമിയിൽ കുടുങ്ങിയ 700ഓളം ഇന്ത്യക്കാരുൾപ്പെടെ എല്ലാവരേയും പുറത്തെത്തിച്ചത്. ഇതിന് പിന്നിൽ പ്രവർത്തിച്ച ഇന്ത്യയുടെ കരങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.
ഇന്ത്യ ചെലുത്തിയ സമ്മർദ്ദമാണ് സുമിയിലെ രക്ഷാദൗത്യത്തിന് വാതിൽതുറന്നത്. സുമിയിലെ സാഹചര്യങ്ങൾ അനിയന്ത്രിമാകുമെന്ന നിലയിൽ എത്തിയതോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സുമിയിലെ രക്ഷാദൗത്യം മാത്രം ചൂണ്ടിക്കാട്ടി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനേയും യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയേയും നേരിട്ട് വിളിച്ചു. ഇതോടെ രക്ഷാദൗത്യം വേഗത്തിലാവുകയായിരുന്നുവെന്ന് അഗോളമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടതോടെയാണ് വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പുറത്ത് കടക്കാനായത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, കീവിലേയും മോസ്‌കോയിലേയും ഇന്ത്യൻ അംബാസിഡർമാരായ പ്രാർത്ഥ സത്പതി, പവൻ കപൂർ എന്നിവർ നിരന്തരം റഷ്യയുമായും യുക്രെയ്‌നുമായും ബന്ധപ്പെട്ടിരുന്നു. ഇതിനൊപ്പം തന്നെ റെഡ്‌ക്രോസിന്റെ സഹായവും എത്തി. ഇന്ത്യ ഉൾപ്പെടെയുള്ളവർ അതിർത്തിയിലേക്ക് എത്തിയത് റെഡ്‌ക്രോസിന്റെ 12 വാഹനമാണ് ഉപയോഗിച്ചത്. വാഹനത്തിൽ ഇന്ത്യൻ ഫ്ലാഗ് പതിപ്പിച്ചായിരുന്നു.
വിദ്യാർത്ഥികളുമായി വാഹനം മുന്നോട്ട് പോകുമ്പോഴും എവിടെയെങ്കിലും ആക്രമണം ഉണ്ടാകുമോ എന്ന് എല്ലാവരും ഭയന്നു. കാരണം മോൾഡോവയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും റഷ്യ ആക്രമണം നടത്തിയതോടെ രക്ഷാദൗത്യത്തിൽ നിന്നും പിന്മാറിയകാര്യം യുക്രെയ്ൻ വെളിപ്പെടുത്തിയുരുന്നു. ആക്രമണസാദ്ധ്യത കണക്കിലെടുത്ത് ഇന്ത്യക്കാരുമായി യാത്ര ചെയ്യുന്ന പാതപോലും രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. രക്ഷിതാക്കളുമായി പോലും പാത വിവരിക്കരുതെന്ന് കർശന നിർദ്ദേശം ഉണ്ടായിരുന്നു. എംബസിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികൾക്കൊപ്പം അതിർത്തി പ്രദേശങ്ങളിലേക്ക് യാത്രതിരിച്ചു.
വിദ്യാർത്ഥികളോട് സോഷ്യൽ മീഡിയയിൽ നിന്നും വിട്ട് നിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിനാൽ തന്നെ അവരാരും തന്നെ കഴിഞ്ഞ ദിവസങ്ങളിൽ ചാനലിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും വീഡിയോ പങ്കുവെച്ചൊന്നും എത്തിയില്ല. ഡ്രൈവർമാരെ കണ്ടെത്തുന്നതും വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നു. കൂടുതലും യുക്രെയ്ൻ സൈന്യത്തിലെ കമാൻഡറുകളായിരുന്നു വാഹനത്തിലെ ഡ്രൈവർ. സുമിയിലെ റോഡുകൾ പലതും ആക്രമണത്തിൽ തകർന്നിരുന്നു.
ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്തായിരുന്നു 12 ബസുകൾ അതിർത്തിയിലെത്തിയത്. സുമിയ്‌ക്ക് സമീപം പ്രാദേശിക എംബസിയിലെ മൂന്ന് ടീമുകൾ മൂന്ന് വ്യത്യസ്ത നഗരങ്ങളിലായി നിലയുറപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ വിദ്യാർത്ഥികൾ പോൾട്ടോവയിലെത്തി. പോൾട്ടോവയിൽ നിന്നും കുട്ടികളെ പടിഞ്ഞാറൻ യുക്രെയ്ൻ അതിർത്തിയിലേക്ക് എത്തിച്ചു. അവിടെ നിന്നും ഇന്ത്യയിലേക്ക് തിരിക്കാനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ അവർ ഇന്ത്യയിലേക്ക് തിരികെ എത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
Comments