മുംബൈ: ഗോവയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ റിസോർട്ടിൽ എത്തിയത് പിറന്നാൾ ആഘോഷത്തിനെന്ന് ഗോവ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗംബർ കാമത്ത്. നാളെ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസ് സ്ഥാനാർത്ഥികളെല്ലാം റിസോർട്ടിൽ ഒത്തുകൂടിയത് വലിയ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കോൺഗ്രസിന്റെ ഗോവയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തന്നെ രംഗത്തെത്തിയത്.
ഗോവയിൽ കൂറുമാറ്റ ഭീഷണി പാർട്ടിയ്‌ക്കില്ലെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തും.സഖ്യ ചർച്ചകൾ അവസാനിച്ചിട്ടില്ലെന്നും കേവല ഭൂരിപക്ഷം കിട്ടാത്ത പക്ഷം മറ്റ് പാർട്ടികളുമായി ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂലും എഎപിയുമായെല്ലാം നേതൃത്വം ചർച്ചകൾ നടത്തുന്നതായി ദിഗംബർ കാമത്ത് കൂട്ടിച്ചേർത്തു.
എക്‌സിറ്റ്‌പോളുകൾ ഗോവയിൽ കോൺഗ്രസിന് തകർച്ച പ്രവചിച്ചതിന് പിന്നാലെയാണ് സ്ഥാനാർത്ഥികളെ ഒന്നടങ്കം ബാംബോളിം റിസോർട്ടിലേക്ക് മാറ്റിയിരിക്കുന്നത്.38 സ്ഥാനാർഥികളും റിസോർട്ടിൽ ഉണ്ട്.റിസോർട്ടിലെ താമസത്തിനു ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ഒരുമിച്ച് കൊണ്ടു പോകാനും ആണ് കോൺഗ്രസിന്റെ പദ്ധതിയെന്നാണ് വിവരം.ഫലം വന്നതിന് ശേഷം എല്ലാ സ്ഥാനാർത്ഥികളും പാർട്ടി ഓഫീസിൽ എത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പള്ളികളിലും അമ്പലങ്ങളിലുമെല്ലാം സ്ഥാനാർഥികളെ എത്തിച്ച്, കൂറുമാറില്ലെന്ന് കോൺഗ്രസ് സത്യം ചെയ്യിപ്പിച്ചത് വലിയ വാർത്തയായിരുന്നു.
Comments