ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര നികുതി വെട്ടിച്ച് സമ്പാദിച്ച പണത്തിന്റെ കണക്ക് പുറത്ത് .
കഴിഞ്ഞ 11 വർഷത്തിനിടെ രാജസ്ഥാനിലെ ബിനാമി ഭൂമിയിൽ നിന്ന് ലഭിച്ച 106 കോടി രൂപയുടെ വരുമാനം വാദ്ര രഹസ്യമാക്കി വച്ചു . ഇതിൽ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. 2010-11 മുതൽ 2020-21 വരെയുള്ള മൂല്യനിർണ്ണയ വർഷങ്ങളിലെ വാദ്രയുടെ വരുമാനത്തിൽ ഈ തുക കൂട്ടിച്ചേർക്കാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വാദ്രയുടെ ഉടമസ്ഥതയിലുള്ള എം/എസ് ആർടെക്‌സ്, സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, സ്‌കൈലൈറ്റ് റിയാലിറ്റി, ബ്ലൂബ്രീസ് ട്രേഡിംഗ്, ലംബോദർ ആർട്‌സ്, നോർത്ത് ഇന്ത്യ ഐടി പാർക്ക്‌സ്, റിയൽ എർത്ത് എന്നീ കമ്പനികളിലെ കണക്കുകളിൽപ്പെടാത്ത 9 കോടിരൂപയും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട് . ബിനാമി ഇടപാട് നിരോധന നിയമപ്രകാരമുള്ള രാജസ്ഥാൻ ഭൂമി ഇടപാടുകളിലെ നികുതിവെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിനിടെയാണ് വരുമാനം കുറച്ച് കാണിച്ച വിവരം പുറത്തായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം നിരവധി ചോദ്യങ്ങളടങ്ങിയ ഇമെയിലിനോട് വാദ്രയുടെ അഭിഭാഷകൻ സുമൻ ഖൈതാൻ പ്രതികരിച്ചില്ല. എന്നാൽ വാദ്രയുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരോട് ഇത് രാഷ്‌ട്രീയ വേട്ടയാണെന്നാണ് വാദ്ര പറഞ്ഞത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് വദ്ര. ലണ്ടനിൽ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസാണ് ഇതിൽ പ്രധാനം. 2018ൽ രജിസ്റ്റർ ചെയ്ത കേസിൽ നിരന്തരം ഇദ്ദേഹത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.2015ൽ വദ്രയുടെ കമ്പനിക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിരുന്നു. കൂടാതെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും വദ്രക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
Comments