ലക്‌നൗ : ഓപ്പറേഷൻ ഗംഗയിലൂടെ സുരക്ഷിതരായി നാട്ടിലെത്തിച്ചതിൽ കേന്ദ്രസർക്കാരിനും അധികൃതർക്കും നന്ദി പറഞ്ഞ് വിദ്യാർത്ഥിനി. യുക്രെയ്‌നിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയും, അലിഗഡ് സ്വദേശിനിയുമായ നിയാം റഷീദ് ആണ് അകമഴിഞ്ഞ നന്ദി അറിയിച്ച് രംഗത്ത് വന്നത്. തങ്ങളെ സുരക്ഷിതരായി അതിർത്തി കടത്തിയത് ഇന്ത്യൻ പതാകയാണെന്നും നിയാം പറഞ്ഞു.
റൊമാനിയൻ അതിർത്തി കടക്കുക എന്നത് തങ്ങൾക്ക് ഏറെ പ്രയാസകരമായിരുന്നു. എന്നാൽ ഈ പ്രയാസം തരണം ചെയ്യാൻ തങ്ങളെ സഹായിച്ചത് ഇന്ത്യൻ പതാകയാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അതിർത്തിയിലേക്ക് വരുന്ന ബസുകളിൽ ത്രിവർണ പതാക സ്ഥാപിക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു. അത്ഭുതം എന്ന് പറയട്ടെ. ത്രിവർണ പതാക കണ്ട റഷ്യൻ സേന തങ്ങളെ പോകാൻ അനുവദിച്ചു. അഭിമാനത്തിന്റെ നിമിഷം ആയിരുന്നു അതെന്നും നിയാം വ്യക്തമാക്കി.
സുരക്ഷിതയായി മകൾ തിരിച്ചുവന്നതിൽ താൻ അതീവ സന്തോഷവാനാണെന്ന് നിയാമിന്റെ പിതാവ് റഷീദ് അലം പറഞ്ഞു. അലിഗഡിൽ നിന്നുള്ള 35 ഓളം വിദ്യാർത്ഥികൾ ആണ് യുക്രെയ്‌നിൽ പഠിക്കുന്നത്. എല്ലാവരെയും സുരക്ഷിതരായി ഇന്ത്യയിൽ എത്തിച്ചതിൽ കേന്ദ്രസർക്കാരിന് നന്ദി പറയുന്നു. നിലവിൽ ഇവിടെ നിന്നുള്ള ഒരു വിദ്യാർത്ഥി മാത്രമാണ് കുടുങ്ങിക്കിടക്കുന്നത്. ആ കുട്ടിയും വേഗം നാട്ടിലെത്താൻ പ്രാർത്ഥിക്കുന്നുവെന്നും റഷീദ് കൂട്ടിച്ചേർത്തു.
Comments