പനാജി: എക്‌സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിൽ ഗോവയിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ സജീവമാക്കി കോൺഗ്രസ്. വ്യാഴാഴ്ച തന്നെ ഗവർണറുമായുളള കൂടിക്കാഴ്ചയ്‌ക്ക് അനുമതി തേടിയതായി കർണാടക പിസിസി അദ്ധ്യക്ഷനും ഗോവയിലെ സർക്കാർ രൂപീകരണ നീക്കങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയിട്ടുമുളള ഡി.കെ ശിവകുമാർ പറഞ്ഞു.
മർഗാവിലെ റിസോർട്ടിലാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ പാർപ്പിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം മറ്റ് മുന്നണികളിലേക്കും പാർട്ടികളിലേക്കും പോകുന്നത് തടയാനാണ് പാർട്ടി നേതൃത്വത്തിന്റെ നടപടി. ഭരണം പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്ലാ സ്ഥാനാർത്ഥികളെന്നും ശിവകുമാർ പറയുന്നു.
അതിനിടെ ഫലപ്രഖ്യാപനത്തിന് ശേഷം സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുമായും കോൺഗ്രസ് കൂടിയാലോചന നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന മുൻ കേന്ദ്രമന്ത്രി കൂടിയായ പി ചിദംബരത്തിന്റെ നേതൃത്വത്തിലാണ് മർഗാവിലെ ഹോട്ടലിൽ ചർച്ചകൾ നടത്തിയത്.
14 മുതൽ 15 സീറ്റുകൾ വരെ നേടുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 21 സീറ്റുകൾ തികയ്‌ക്കാൻ എഎപിയുമായും തൃണമൂൽ കോൺഗ്രസുമായും നീക്കുപോക്കിന് തയ്യാറാണെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.
അതേസമയം സർക്കാർ രൂപീകരണം മുൻനിർത്തിയുളള ചർച്ചകളിൽ ബിജെപിയും സജീവമാണ്. പാർട്ടി സ്ഥാനാർത്ഥികളോട് ഫലപ്രഖ്യാപനദിവസമായ വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പാർട്ടി ആസ്ഥാനത്ത് എത്താൻ നിർദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.
Comments