പനാജി: ഗോവയിലെ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ് ബിജെപി.40 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന മത്സരത്തിൽ 20 സീറ്റുകളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി വിജയിച്ചത്.
പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് 11 ഇടത്ത് മാത്രമാണ് വിജയിച്ചത്.കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കൂടി മാത്രമുള്ള ബിജെപിക്ക് പിന്തുണയുമായി സ്വതന്ത്രരും എത്തിയിരിക്കുകയാണ്.
സ്വതന്ത്രരിൽ പ്രതീക്ഷയെന്ന് ഗോവയിലെ ബിജെപി നേതൃത്വം പറഞ്ഞതിന് പിന്നാലെ പിന്തുണയുമായി സ്വതന്ത്രർ രംഗത്തെത്തി. ഇന്ന് തന്നെ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ കണ്ട് സർക്കാർ രൂപീകരിക്കാൻ ബിജെപി നേതാക്കൾ അവകാശവാദമുന്നയിക്കും എന്നാണ് റിപ്പോർട്ട്.
2017 ൽ 13 സീറ്റുകളിൽ വിജയിച്ച ബിജെപി 20 സീറ്റുകളിലേക്ക് ഉയർന്നത് ജനങ്ങൾ സർക്കാരിൽ അർപ്പിച്ച വിശ്വാസം കൊണ്ടാണെന്ന് പാർട്ടി വ്യക്തമാക്കുന്നു. 17 സീറ്റുകളിൽ നിന്ന് 11 ഇടത്തേയ്‌ക്ക് ഒതുങ്ങിപ്പോയ കോൺഗ്രസ് ജനവികാരം മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് പാർട്ടി അണികൾ തന്നെ ചൂണ്ടിക്കാണിക്കുന്നത്. തൃണമൂലിന്റെ പ്രചരണത്തിനായി മമത ബാനർജി നേരിട്ടെത്തിയെങ്കിലും പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ഗോവ സർക്കാരിന്റെ വികസന കുതിപ്പിൽ മറ്റ് രാഷ്‌ട്രീയ പാർട്ടികൾക്ക് പിടിച്ച് നിൽക്കാനായില്ലെന്ന് നിരീക്ഷകൽ പറയുന്നു.















