ന്യൂഡൽഹി : കോൺഗ്രസ് തമ്മിലടിച്ച് പിരിഞ്ഞ പഞ്ചാബിൽ ആം ആദ്മി തരംഗം. ആകെയുള്ള 117 സീറ്റുകളിൽ 91 എണ്ണത്തിലും എഎപിയാണ് ജയിച്ചത്. ഒരു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ഭരണകക്ഷിയായ കോൺഗ്രസിനെ 18 സീറ്റിൽ ഒതുക്കിക്കൊണ്ടാണ് ആം ആദ്മി സംസ്ഥാനം തൂത്തുവാരിയത്.
എൻഡിഎ സഖ്യം രണ്ട് സീറ്റിൽ ഒതുങ്ങി. ശിരോമണി അകാലി ദളിന് മൂന്ന് സീറ്റാണ് ലഭിച്ചത്. കോൺഗ്രസിനകത്ത് ഉണ്ടായ തമ്മിലടിയും കർഷക സമരനേതാക്കളെ തെറ്റിദ്ധരിപ്പിച്ചതുമാണ് ആം ആദ്മിക്ക് വിജയം നേടിക്കൊടുത്തത്. ഡൽഹിയ്‌ക്ക് പുറത്ത് ആദ്യമായാണ് ആം ആദ്മി ഭരണമുറപ്പിക്കുന്നത്.
അടുത്ത ലക്ഷ്യം ഗുജറാത്തും ഹിമാചൽ പ്രദേശുമാണെന്ന് പാർട്ടി നേതാക്കൾ പറയുന്നു. രണ്ട് ദേശീയ പാർട്ടികൾക്ക് ബദലായാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്നും ജനങ്ങൾ തങ്ങളെ വിജയിപ്പിക്കുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും പാർട്ടി നേതാവ് അക്ഷയ് മറാത്തെ പറഞ്ഞു.
അതേസയം ഗോവയിൽ അക്കൗണ്ട് തുടങ്ങാനും ആം ആദ്മിക്ക് സാധിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളിലാണ് പാർട്ടി വിജയിച്ചത്.
Comments