ന്യൂഡൽഹി :അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടം. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് കണക്കാക്കിയ തെരഞ്ഞെടുപ്പിലാണ് ഭാരതീയ ജനത പാർട്ടി വെന്നിക്കൊടി പാറിച്ചത്. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ഒന്നും തന്നെ തെറ്റിക്കാതെയാണ് ബിജെപി തരംഗമായത്.
37 വർഷത്തെ ചരിത്രം തിരുത്തിക്കൊണ്ട് ഉത്തർപ്രദേശിലും ചരിത്രത്തിൽ ആദ്യമായി ഭരണത്തുടർച്ച നേടിക്കൊണ്ട് ഉത്തരാഖണ്ഡിലും കാവിതേരോട്ടം തന്നെ നടത്തി. മണിപ്പൂരിലും പുഷ്പം പോലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ പാർട്ടിക്ക് സാധിച്ചു. ഗോവയിലും പ്രതീക്ഷിച്ചത് പോലെ ബിജെപി തന്നെ മുന്നിൽ.
ഗോവ-20, മണിപ്പൂർ -32, പഞ്ചാബ്-2, ഉത്തർപ്രദേശ്-255, ഉത്തരാഖണ്ഡ്-47 എന്നിങ്ങനെയാണ് പാർട്ടി വിജയിച്ച സീറ്റികളുടെ കണക്ക്. ഇതിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകളും ഉടനാരംഭിക്കും.
പഞ്ചാബിൽ കോൺഗ്രസിനെ തിരുത്തിക്കൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ചാണ് ആം ആദ്മി ദേശീയ തലത്തിലേക്ക് വന്നിരിക്കുന്നത്. ഡൽഹിക്ക് പുറത്ത് ഒരു സംസ്ഥാനത്ത് ആദ്യമായാണ് ആം ആദ്മി ഭരണം പിടിച്ചെടുക്കുന്നത്. കർഷക സമരവും കോൺഗ്രസിന്റെ തമ്മിലടിയും പാർട്ടിക്ക് ഗുണം ചെയ്തു. എന്നാൽ പഞ്ചാബിലെ ആം ആദ്മിയുടെ വിജയം ബിജെപിക്കുള്ള വഴിയൊരുക്കൽ ആണെന്നാണ് നിരീക്ഷണം.
ബിജെപി മുന്നേറുകയും ആം ആദ്മി ഉയരുകയും ചെയ്തപ്പോൾ ചോദ്യചിഹ്നമായിരിക്കുന്നത് കോൺഗ്രസിന്റെ നിലനിൽപ്പാണ്. പതിറ്റാണ്ടുകളോളം ഇന്ത്യ അടക്കി ഭരിച്ചിരുന്ന ഒരു ദേശീയ രാഷ്‌ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ ഒരു സംസ്ഥാനത്ത് പോലും ഇടം പിടിക്കാനായില്ല എന്ന് മാത്രമല്ല, സ്ഥാനാർത്ഥികൾ നാണംകെട്ട തോൽവി നേരിടുകയും ചെയ്തു. യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും ഭരണം പിടിക്കുമെന്നും പഞ്ചാബിൽ നിലനിർത്തുമെന്നും കോൺഗ്രസ് നേതൃത്വം വീരവാദം മുഴക്കിയിരുന്നു. ഇതിനായി രാഹുലും പ്രിയങ്കയും ഓടിനടന്ന റാലികളും പ്രകടനങ്ങളും നടത്തി. എന്നാൽ ഇവിടൊന്നും തന്നെ മികച്ച ഭൂരിപക്ഷം നേടാൻ പാർട്ടിക്കായില്ല. എല്ലാം തങ്ങളുടെ തെറ്റാണെന്ന് ഏറ്റുപറഞ്ഞ് സ്വയം തിരുത്തുമെന്നാണ് നേതാക്കൾ പറയുന്നത്.
ഈ തെരഞ്ഞെടുപ്പ് പാർട്ടിയുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ഒരു ദേശീയ പാർട്ടിയിൽ നിന്നും പ്രാദേശിക പാർട്ടിയായി കോൺഗ്രസ് ചുരുങ്ങുന്നുവെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Comments