ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യത്തെ ഔദ്യോഗിക പ്രതികരണവുമായി ബിഎസ്പി അദ്ധ്യക്ഷ മായാവതി. യുപിയിൽ നിന്നും ബിഎസ്പി പൂർണമായി തുടച്ചുനീക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുന്ന ഫലത്തിന് കാരണം മാദ്ധ്യമങ്ങളും സമാജ്‌വാദി പാർട്ടിയുമാണെന്ന് മായാവതി കുറ്റപ്പെടുത്തി.
ബിജെപിയുടെ തന്നെ മറ്റൊരു വിഭാഗമാണ് ബിഎസ്പിയെന്ന് ജനങ്ങൾക്കിയിൽ ധരിപ്പിച്ചു. എസ്പിയും മാദ്ധ്യമങ്ങളും ചേർന്നാണ് അത്തരമൊരു ചിന്താധാര ബിജെപിയെ എതിർക്കുന്നവർക്കിടയിൽ രൂപപ്പെടുത്തിയത്. ഇതോടെ ബിജെപി വിരുദ്ധർ തങ്ങൾക്ക് വോട്ട് ചെയ്തില്ലെന്ന് മായാവതി പറഞ്ഞു.
”യുപിയിലെ ജാതീയ മാദ്ധ്യമങ്ങൾ ഹീനമായ തന്ത്രമുപയോഗിച്ചാണ് പ്രവർത്തിച്ചത്. അവർ നിരന്തരമായി തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തി. മുസ്ലീങ്ങളെയും ബിജെപി വിരുദ്ധ ഹിന്ദുക്കളെയും ബിഎസ്പിക്കെതിരെ തിരിച്ചു. ബിജെപിയുടെ തന്നെ ബി-ടീമാണ് ബിഎസ്പിയെന്ന ധാരണ മാദ്ധ്യമങ്ങൾ രൂപപ്പെടുത്തിയെടുത്തു. എന്നാൽ സത്യം നേരെ വിപരീതമാണ്..” മായാവതി പറഞ്ഞു.
ബിഎസ്പിയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായിരുന്നു യുപിയിലെ തിരഞ്ഞെടുപ്പ് ഫലം. അതിൽ നാം തളരരുത്. പകരം ആത്മപരിശോധന നടത്തി പാർട്ടിയെ മുന്നോട്ട് നയിച്ച് വീണ്ടും അധികാരത്തിൽ വരുകയാണ് വേണ്ടതെന്ന് മായാവതി വ്യക്തമാക്കി. 2017ന് മുമ്പ് യുപിയിൽ ബിജെപിക്ക് നല്ലൊരു ‘ ഓഹരി’ ഉണ്ടായിരുന്നില്ല. ഇന്ന് അതുപോലെയൊരു ഘട്ടത്തിലാണ് സംസ്ഥാനത്ത് കോൺഗ്രസ് തുടരുന്നത്. ഈ തിരഞ്ഞെടുപ്പ് ഫലം ബിഎസ്പിക്ക് പരിശ്രമം തുടരാനുള്ള ഒരു പാഠമാണെന്നും മായാവതി പറഞ്ഞു.
യുപിയിൽ ഒരു കാലത്ത് ഭരണം കയ്യാളിയിരുന്ന പാർട്ടിയായ ബിഎസ്പിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ ഒന്ന് മാത്രമാണ് നേടാനായത്. എന്നിട്ടും ദയനീയ പരാജയത്തിന് പിന്നിൽ മറ്റ് പാർട്ടിക്കാരും മാദ്ധ്യമങ്ങളുമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുയാണ് മായാവതി.
Comments