2022ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് വലിയൊരു പാഠമാണെന്നിരിക്കെ എത്ര വായിച്ചാലും പിടികിട്ടാത്ത അദ്ധ്യായമാകുംയുപിയിലെ ഫലപ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷം ഉത്തർപ്രദേശിന് മേൽ പെയ്തിറങ്ങിയ വിമർശന മഴയ്‌ക്ക് അതിരില്ലെന്നതിനാൽ ഈ വിജയം പ്രതിപക്ഷത്തിന് അപ്രതീക്ഷിതമാണ്. 35 വർഷത്തിന് ശേഷം ബിജെപി രചിച്ച ചരിത്രത്തിലൂടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണകർത്താക്കളിൽ ഒരാളാകുകയായിരുന്നു യോഗി ആദിത്യനാഥ്.
തന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ റെക്കോർഡ് സൃഷ്ടിച്ചാണ് യോഗി ഭരണത്തിലെത്തിയത്. ഗോരഖ്പൂർ അർബൻ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. സംസ്ഥാനത്ത് കാലാവധി പൂർത്തിയാക്കി വീണ്ടും അധികാരത്തിൽ വരുന്ന സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയും രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ആദ്യ ബിജെപി നേതാവും കൂടിയാണ് അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും അഞ്ച് തവണ പാർലമെന്റ് അംഗമായിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും യോഗിയുടെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. 2017ലെ യുപി തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയപ്പോൾ നിയമസഭാ കൗൺസിലിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. നിലവിലെ വിജയത്തോടെ എംഎൽഎ ആയി മുഖ്യമന്ത്രിയാകുന്ന 2007ന് ശേഷമുള്ള ആദ്യ നേതാവ് കൂടിയായിരിക്കുകയാണ് യോഗി ആദിത്യനാഥ്. ബഹുജൻ സമാജ് പാർട്ടിയുടെ മായാവതിയും സമാജ്വാദി പാർട്ടിയുടെ അഖിലേഷ് യാദവും മുഖ്യമന്ത്രിയായി സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോൾ എംഎൽസിമാരായിരുന്നു (മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ).
കല്യാൺ സിംഗ്, രാം പ്രകാശ് ഗുപ്ത, രാജ്നാഥ് സിംഗ് എന്നിവരാണ് യോഗിക്ക് മുമ്പ് യുപിയിൽ മുഖ്യമന്ത്രിമാരായിട്ടുള്ള ബിജെപി നേതാക്കൾ. എന്നാൽ ഇവർക്കാർക്കും കാലാവധി പൂർത്തിയാക്കാനോ വീണ്ടും തെരഞ്ഞെടുക്കപ്പെടാനോ കഴിഞ്ഞിരുന്നില്ലെന്നതിനാലാണ് യോഗിയുടെ നേട്ടം അപൂർവ്വമാകുന്നത്.
മൂന്ന് പതിറ്റാണ്ടുകളായി പ്രചരിക്കപ്പെടുന്ന നോയിഡയിലെ നിർഭാഗ്യത്തിന്റെ കഥയും പൊളിച്ചെഴുതാൻ യോഗിക്ക് കഴിഞ്ഞു. 1980കളുടെ അവസാനത്തിൽ വീർ ബഹാദൂർ സിംഗ്, എൻ.ഡി തിവാരി എന്നീ രണ്ട് മുഖ്യമന്ത്രിമാർ നോയിഡ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ അവർക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. അതിനാൽ ഇതിന് പിന്നാലെ വന്ന മുഖ്യമന്ത്രിമാരെല്ലാം നോയിഡ സന്ദർശിക്കാൻ ഭയന്നു. എന്നാൽ ആ അന്ധവിശ്വാസം തള്ളിക്കളഞ്ഞുകൊണ്ട് നോയിഡയിൽ ആവർത്തിച്ച് സന്ദർശനം നടത്തിയ യോഗിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് പത്തരമാറ്റ് തിളക്കമാണ് ലഭിച്ചത്.
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 18 നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് സാക്ഷ്യം വഹിച്ച ഉത്തർപ്രദേശിൽ, കാലാവധി പൂർത്തിയാക്കിയത് മൂന്ന് മുഖ്യമന്ത്രിമാരാണ്. ആദ്യമായി കാലാവധി പൂർത്തിയാക്കിയത് 2007ൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബിഎസ്പി നേതാവ് മായാവതിയായിരുന്നു. അവർക്ക് ശേഷം 2012ൽ അധികാരത്തിൽ വന്ന അഖിലേഷ് യാദവ് ആയിരുന്നു സംസ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയ രണ്ടാമത്തെ മുഖ്യമന്ത്രി. 2022ലെ നിയമസഭയുടെ കാലാവധി തുടങ്ങുന്നതോടെ മൂന്നാമത്തെ മുഖ്യമന്ത്രിയെന്ന സ്ഥാനത്തിന് അർഹനാകും യോഗി.
Comments