ആറ് ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള 44 ദശലക്ഷം പേർ പാർക്കുന്ന യുക്രെയ്നാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധകേന്ദ്രം. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം. പഴയ സോവിയറ്റ് യൂണിയന്റെ പ്രവിശ്യ, കാർഷിക അഭിവൃദ്ധിക്കൊപ്പം വ്യാവസായികമായും വികസിച്ച രാജ്യം എന്നിങ്ങനെ സാമ്പത്തിക-സാമൂഹികപരമായി ഏറെ സവിശേഷതകളുള്ള രാജ്യമാണ് യുക്രെയ്ൻ. ഈ രാജ്യത്തേയ്‌ക്കാണ് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ റഷ്യ ആക്രമണം അഴിച്ചുവിടുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധം ലോകമഹായുദ്ധങ്ങൾക്ക് സമാനമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ ലോക മഹാ യുദ്ധങ്ങളും യുക്രെയ്‌നിൽ നടക്കുന്ന യുദ്ധവും തമ്മിൽ വിചിത്രമായൊരു സാമ്യം കണ്ടെത്തിയിരിക്കുകയാണ് ഒരു യുവാവ്. പാട്രിക് ബെറ്റ് ഡേവിഡ് എന്ന ലോകപ്രശസ്ത വ്യവസായിയാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. ഡേവിഡിന്റെ വിചിത്രമായ കണ്ടുപിടുത്തം സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി.
യുറോപ്പ് കേന്ദ്രമാക്കി 1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ നടന്ന യുദ്ധത്തെയാണ് ഒന്നാം ലോകമഹായുദ്ധം എന്നു പറയുന്നത്. 90 ലക്ഷത്തിലധികം സൈനികരും 70 ലക്ഷത്തിലധികം സാധാരണക്കാരും ഈ യുദ്ധത്തിന്റെ ഭാഗമായി മരണപ്പെട്ടു. 28-07-1914ലാണ് ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചത്. ഈ തീയതിയെ വിഭജിച്ച് അവയിലെ 28, 7, 19, 14 ഈ സംഖ്യകൾ തമ്മിൽ കൂട്ടുകയുമാണ് ഡേവിഡ് ചെയ്തത്. അങ്ങനെ ചെയ്തപ്പോൾ 68 ലഭിക്കുകയും ചെയ്തു.
1939-1945 വരെയുള്ള കാലത്ത് ആഗോളതലത്തിൽ ജർമ്മനി പോളണ്ടിനെ ആക്രമിച്ച് തുടങ്ങിയ യുദ്ധമാണ് രണ്ടാം ലോക മഹായുദ്ധം. 24 ദശലക്ഷം സൈനികർ അടക്കം 72 ദശലക്ഷം പേരാണ് അന്ന് കൊല്ലപ്പെട്ടത്. 1-09-1939 ലാണ് രണ്ടാം ലോകമഹായുദ്ധത്തിന് തുടക്കം. ഇതിൽ 1, 9, 19, 39 എന്നീ തീയതികൾ തമ്മിൽ കൂട്ടിയാലും 68 തന്നെയാണ് ലഭിക്കുന്നത്. ഇനി യുക്രെയ്നിലേത് നോക്കാം.. ഫെബ്രുവരി 24 നാണ് യുക്രെയ്‌നെതിരെ റഷ്യയുടെ യുദ്ധം ആരംഭിക്കുന്നത്. 24-02-2020 എന്നതിൽ 24, 2, 20, 22 എന്നീ സംഖ്യകൾ കൂട്ടുമ്പോഴും 68 ആണ് ലഭിക്കുന്നത്.
‘എനിക്ക് എല്ലാം ഒരു ഗണിത സൂത്രവാക്യമാണ്. ഇത് വിചിത്രമാണ്,’ തീയതികൾ തമ്മിലുള്ള ബന്ധം പങ്കുവെച്ച് പാട്രിക് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ഡേവിഡിന്റെ കണ്ടുപിടിത്തത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഡേവിഡിന്റെ കണ്ടുപിടുത്തം കൗതുകകരമാണെങ്കിലും യുക്രെയ്ൻ യുദ്ധം 68 ദിവസത്തേയ്‌ക്ക് പോകരുതേയെന്ന് നമുക്ക് പ്രാർത്ഥിക്കാം.














