തിരുവനന്തപുരം: യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിൽ പ്രതികരിക്കാതെ സംസ്ഥാനത്തെ സിപിഎം നേതൃത്വം. യുക്രെയ്ൻ- റഷ്യ യുദ്ധം പോലുളള അന്താരാഷ്‌ട്ര വിഷയങ്ങളിൽ പോലും പ്രതികരിക്കുന്ന സിപിഎം സംസ്ഥാന ഘടകം ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ഉത്തരംമുട്ടിയതുകൊണ്ടാണെന്ന പരിഹാസവും സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്.
പാർട്ടി സംസ്ഥാന ഘടകത്തിന്റെ സമൂഹമാദ്ധ്യമ പേജുകളിലെല്ലാം 23-ാം പാർട്ടി കോൺഗ്രസിന്റെ വിശേഷങ്ങളാണ്. അഞ്ച് സംസ്ഥാനങ്ങളിൽ ഫലപ്രഖ്യാപനം നടന്ന വിവരം പോലും അറിഞ്ഞ മട്ടില്ല. യുപിയിലെ തിരഞ്ഞെടുപ്പിനിടെ കേരള മോഡലും യുപി മോഡലും തമ്മിലുള്ള താരതമ്യം സംസ്ഥാനത്ത് ചൂടേറിയ രാഷ്‌ട്രീയ വിവാദമായിരുന്നു. എന്നാൽ യുപിയിലെ ജനങ്ങൾ ബിജെപിയെ മികച്ച വിജയത്തോടെ തുടർഭരണം ഏൽപിച്ചതോടെ സിപിഎം നേതൃത്വത്തിന് ഉത്തരം മുട്ടി.
പതിവ് വർഗീയധ്രുവീകരണം പോലുളള പ്രസ്താവനകൾ പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല. പ്രതിപക്ഷ രാഷ്‌ട്രീയപാർട്ടികൾ പച്ചനുണ പടച്ചുവിട്ട് ബിജെപിയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച ലഖിംപൂർഖേരിയിലും ഉന്നാവിലും ഹത്രാസിലും ഉൾപ്പെടെ ബിജെപി നേടിയ വിജയം സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ വായടപ്പിച്ചുവെന്ന് വേണം കരുതാൻ. യോഗി ആദിത്യനാഥിന്റെ ഭരണമികവിനെ കേരളത്തിലെ ഇടത് ഭരണവുമായി താരതമ്യം ചെയ്ത് വിമർശിക്കാൻ സംസ്ഥാനത്തെ സിപിഎം നേതാക്കൾ മത്സരിക്കുന്നത് പതിവ് കാഴ്ചയായിരുന്നു. പിണറായി സർക്കാരിന്റെ വീഴ്ചകൾക്ക് മറയൊരുക്കാനും വിമർശനങ്ങൾ വഴിതിരിച്ചുവിടാനുമായിരുന്നു ഇത്തരം ചർച്ചകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ യുപിയിലെ ജനവിധി സിപിഎമ്മിന്റെ ആരോപണങ്ങൾ സോപ്പുകുമിളകളായിരുന്നുവെന്ന് തെളിയിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ബിജെപിയുടെ വിജയത്തെക്കുറിച്ച് പരാമർശിക്കാതെ കോൺഗ്രസിന്റെ പരാജയം ഉയർത്തിക്കാട്ടി അതിന്റെ മറവിൽ തടിതപ്പാനും ശ്രമം നടത്തി. ആലപ്പുഴ വലിയഴീക്കൽ പാലത്തിന്റെ ഉദ്ഘാടനചടങ്ങിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയാണ് കോൺഗ്രസിന് ദുർദിനമാണല്ലോയെന്ന പരാമർശം പിണറായി നടത്തിയത്. എന്നാൽ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ ഇടതുപക്ഷം ദാരുണമായി തകർന്നതിനെക്കുറിച്ചും നോട്ടയ്‌ക്ക് താഴെപ്പോയതിനെക്കുറിച്ചും പിണറായി മിണ്ടിയില്ല.
യുപിയിലെ ബിജെപിയുടെ തുടർവിജയത്തിൽ പാർട്ടി പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കിയിരുന്നു. പണത്തിന്റെ പവർ ആണെന്നും വലിയ വിഭാഗം മാദ്ധ്യമങ്ങളെ കൈപ്പിടിയിലൊതുക്കിയ വിജയമാണെന്നും വർഗീയ ധ്രുവീകരണമാണെന്നും മറ്റുമുളള പതിവ് പല്ലവി മാത്രമാണ് പ്രസ്താവനയിൽ ആവർത്തിക്കപ്പെട്ടത്.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും സൗജന്യ ഭക്ഷണധാന്യ വിതരണം ഉൾപ്പെടെയുളള നടപടികളാണ് തിരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിച്ചതെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തിയത് കിറ്റിന്റെ ബലത്തിലാണെന്ന ആരോപണം അങ്ങാടിപ്പാട്ടായിരുന്നു. ഇതിന്റെ നാണക്കേട് മറയ്‌ക്കാനാണ് സൗജന്യ ഭക്ഷ്യധാന്യവിതരണം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്ന പോളിറ്റ് ബ്യൂറോയുടെ കണ്ടെത്തലെന്ന് വേണം കരുതാൻ.
Comments