പാലക്കാട്: ഒരു വശത്ത് സിപിഎം ഗുണ്ടകൾ പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ കൊന്നൊടുക്കുമ്പോൾ തന്നെ ലോകസമാധാനത്തിന് സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ മാറ്റിവെച്ച പ്രഖ്യാപനം നടത്താൻ പിണറായി വിജയനും ധനമന്ത്രി കെ.എൻ ബാലഗോപാലിനും ഉളുപ്പുണ്ടായിരുന്നോയെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. പാലക്കാട് യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ സിപിഎം,ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അക്രമത്തിൽ കൊല്ലപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചുവെന്നതിന് അപ്പുറം അരുൺ ചെയ്ത കുറ്റം എന്താണെന്ന് വി. മുരളീധരൻ ചോദിച്ചു. തുടർഭരണം നേടിയിട്ട് യുപിയിൽ പ്രതിപക്ഷ പാർട്ടി നേതാക്കൻമാരെ ബിജെപിക്കാർ കൊന്നൊടുക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ സ്ഥിതി എന്താണ് ? അതുകൊണ്ടാണ് ഉത്തർപ്രദേശിനെ കേരളമാക്കരുതെന്ന് യോഗി പറഞ്ഞത്. പക്ഷെ അത് പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ കലിതുളളിയത് വി.ഡി സതീശനാണ്. കഴിഞ്ഞ ദിവസം ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി കെപിസിസി പ്രസിഡന്റിനെതിരെ കൊലവിളി ഉയർത്തിയതിന് ശേഷവും സതീശന് ഇതേ അഭിപ്രായമാണോയെന്നും വി. മുരളീധരൻ ചോദിച്ചു.
കൊലപാതകം തുടർച്ചയായി നടത്താനുളള ലൈസൻസ് അല്ല തുടർഭരണം. ഈ നാട്ടിലെ ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുളള സാഹചര്യം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം സിപിഎമ്മിനുണ്ട്. സർക്കാരും പാർട്ടിയും ഒന്നാണെന്നാണ് കോടിയേരി പറഞ്ഞത്. മാർക്‌സിസ്റ്റ് പാർട്ടി നടത്തുന്ന എല്ലാ ഗുണ്ടായിസത്തെയും സർക്കാർ അംഗീകരിക്കുന്നുവെങ്കിൽ ജനങ്ങൾക്ക് മുൻപിലുളള വലിയ വെല്ലുവിളിയാണത്. കൊലക്കത്തിയുടെ രാഷ്‌ട്രീയം അവസാനിപ്പിക്കണം. എല്ലാവർക്കും സമാധാനപരമായ രാഷ്‌ട്രീയ പ്രവർത്തനത്തിനുളള അവകാശം ഇല്ലാതാക്കാൻ പിണറായിയല്ല ആര് വിചാരിച്ചാലും സാധിക്കില്ലെന്നും വി. മുരളീധരൻ പറഞ്ഞു.
സംഭവത്തിൽ രാഷ്‌ട്രീയമില്ലെന്ന പോലീസ് ഭാഷ്യത്തെയും വി. മുരളീധരൻ വിമർശിച്ചു. കേരളത്തിലെ പോലീസ് ദുർദശയിലൂടെയാണ് കടന്നുപോകുന്നത്. സിപിഎം ജില്ലാ സെക്രട്ടറിമാർ പറയുന്നത് അക്ഷരംപ്രതി നടപ്പിലാക്കുകയാണ് പോലീസ് ചെയ്യുന്നത്. സിപിഎമ്മിലെ തമ്മിലടിയിൽ ആളുകൾ കൊല്ലപ്പെട്ടാൽ പോലും ആർഎസ്എസുകാർ കൊന്നതാണെന്ന് പറയും. ആരെ, എവിടെ എസ്‌ഐ ആക്കണം ഡിവൈഎസ്പി ആക്കണം സർക്കിളാക്കണമെന്നൊക്കെ തീരുമാനിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിമാരാണെന്നും വി. മുരളീധരൻ പറഞ്ഞു.
Comments