തിരുവനന്തപുരം: ഒന്നരവയസ്സുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ പോലീസിന് തലവേദനയായി അറസ്റ്റിലായ മുത്തശ്ശി സിപ്‌സി. ഇന്ന് രാവിലെ ബീമാപള്ളിയുടെ പരിസരത്ത് വെച്ചാണ് അങ്കമാലി സ്വദേശിയായ സിപ്‌സിയെ പോലീസ് പിടികൂടുന്നത്. പോലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിൽ എത്തിച്ച ഉടൻ തന്നെ ഇവർ പോലീസിനെതിരെ അസഭ്യവർഷം നടത്തി. സ്വയം വിവസ്ത്രയാകാനും ശ്രമിച്ചു.
മയക്കുമരുന്ന് ഇടപാടുകളുള്ള സിപ്‌സിയെ ഒളിവിൽ കഴിയാൻ സഹായിച്ച മിനി എന്ന സുഹൃത്ത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിപ്‌സിയെ പോലീസ് ഫോർട്ട് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയിട്ടുണ്ട്. അങ്കമാലി പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിൽ സിപ്‌സി ഉൾപ്പെട്ടിട്ടുണ്ട്. പോലീസിന്റെ പിടിയിലായാൽ അസഭ്യം പറയുന്നതും വസ്ത്രമുരിയുന്നതും ഇവരുടെ സ്ഥിരം പരിപാടിയാണ്.
മുൻപ് പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണിയും ഇവർ നടത്തിയിട്ടുണ്ട്. നേരത്തെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഒരു യുവതിയെ നടുറോഡിലിട്ട് ഇവർ മർദ്ദിച്ചിരുന്നു. യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറിയിരുന്നു. നിരവധി മോഷണക്കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് സിപ്‌സി. ഇവരുടെ കാമുകനായ ബിനോയ് ഡിക്രൂസാണ് ഒന്നരവയസ്സുകാരിയെ ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിക്കൊന്നത്.
ഏറെ കഷ്ടപ്പെട്ടാണ് സിപ്‌സിയെ പോലീസ് നിലയ്‌ക്ക് നിർത്തുന്നത്. സംഭവത്തിൽ ഒളിവിലായിരുന്ന സിപ്‌സി ഇന്നലെയാണ് തിരുവനന്തപുരത്ത് എത്തുന്നത്. തമ്പാനൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്ന ഇവർ രാവിലെ വേഷം മാറി ബീമാപള്ളിയുടെ പരിസരത്ത് എത്തുകയായിരുന്നു. പിന്നാലെ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇവർ പിടിയിലാകുന്നത്.
Comments