ഭുവനേശ്വർ : ഒഡീഷയിൽ ബിജെപി പ്രവർത്തകരുൾപ്പെടെയുള്ള ആൾക്കൂട്ടത്തിന് നേരെ കാർ ഓടിച്ച് കയറ്റി ബിജെഡി എംഎൽഎ. സസ്‌പെൻഷനിലുള്ള എംഎൽഎ പ്രശാന്ത് ജഗ്‌ദേവ് ആണ് ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത്. സംഭവത്തിൽ 15 ബിജെപി പ്രവർത്തകർ ഉൾപ്പെടെ 22 പേർക്ക് പരിക്കേറ്റു.
ഉച്ചയോടെ ബാൻപൂരിലെ ബിഡിഒ ഓഫീസിന് മുൻപിലായിരുന്നു സംഭവം. ബ്ലോക്ക് ചെയർപേഴ്‌സൺ സ്ഥാനത്തിനായി ഓഫീസിൽ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഇതിനിടെ ഓഫീസിൽ നിന്നും പുറത്തുവന്ന പ്രശാന്ത് ജഗ്‌ദേവ് പുറത്ത് തടിച്ചു കൂടിയ ആൾക്കൂട്ടത്തിന് നേരെ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു.
പുറത്ത് സുരക്ഷയ്‌ക്കായി വിന്യസിച്ച സ്റ്റേഷൻ ഇൻസ്‌പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. ഇവരെ ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് എയിംസിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം പ്രകോപിതരായ ആൾക്കൂട്ടം പ്രശാന്ത് ജഗ്ദീപിനെ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ പരിക്കേറ്റ എംഎൽ ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് കഴിഞ്ഞ വർഷമാണ് എംഎൽഎയെ സസ്‌പെൻഡ് ചെയ്തത്.
Comments