ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധഭൂമിയിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിച്ച ശ്രമങ്ങൾ നാം കണ്ടതാണ്. യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ നാട്ടിലെത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് കൊൽക്കത്ത സ്വദേശിയായ ഒരു യുവതിയാണ്. മഹാശ്വേത ചക്രവർത്തി എന്ന 24കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.
നാല് വർഷമായി ഒരു സ്വകാര്യ വിമാന കമ്പനിയിലെ പൈലറ്റായിരുന്നു മഹാശ്വേത. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ശ്വേത യുക്രെയ്‌നിൽ കുടുങ്ങിയ 800-ലധികം വിദ്യാർത്ഥികളെ ആണ് നാട്ടിലെത്തിച്ചത്. തന്റെ ചെറിയ പ്രായത്തിൽ യുദ്ധ ഭൂമിയിലകപ്പെട്ട ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ സാധിച്ചത് ജീവിത കാലത്തെ ഏറ്റവും മഹത്തായ അനുഭവമാണെന്നാണ് മഹാശ്വേത പറയുന്നത്.
ഓപ്പറേഷൻ ഗംഗ ആരംഭിച്ചതിന് പിന്നാലെ ഫെബ്രുവരി 27നും മാർച്ച് ഏഴിനും ഇടയിൽ ആറ് വിമാനങ്ങൾ ശ്വേത പറത്തി. ദിവസവും 14 മണിക്കൂറോളം എയർബസ് എ 320 വിമാനം പറത്തേണ്ടി വന്നിരുന്നു. എങ്കിലും വിദ്യാർത്ഥികളെ അതിഭയാനകരമായ സാഹചര്യത്തിൽ നിന്നും തിരികെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതോർത്ത് ജോലി ഭാരം കാര്യമാക്കിയില്ലെന്നും ശ്വേത പറയുന്നുന്നു.
എയർലൈനിൽ നിന്നും രാത്രി വൈകിയാണ് തനിക്ക് ഒരു കോൾ വരുന്നത്. രക്ഷാപ്രവർത്തനത്തിനായി തെരഞ്ഞെടുത്ത് കൊണ്ടുള്ള ഫോൺ കോളായിരുന്നു അത്. കൊറോണ മഹാമാരിയുടെ കാലത്ത് വന്ദേഭാരത് മിഷൻ ദൗത്യത്തിന്റെ ഭാഗമായും ശ്വേത പ്രവർത്തിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് ഓക്‌സിജൻ കോൺസൺട്രേറ്ററുകളും വാക്‌സിനുകളും കൊൽക്കത്തിയിലും മറ്റ് വിമാനത്താവളങ്ങളിലേക്കും പൂനെയിലേക്കും എത്തിച്ചതിൽ ശ്വേതയും ഉണ്ടായിരുന്നു.
യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കിടെ 21 വയസ്സുള്ള ഒരു പെൺകുട്ടിക്ക് സമ്മർദ്ദം കാരണം ഫിറ്റ്സ് ബാധിച്ച സംഭവവും ശ്വേത ഓർത്തെടുത്തു. അബോധാവസ്ഥയിൽ തന്റെ കൈകളിൽ മുറുകെപ്പിടിച്ച അവൾ അമ്മയുടെ അടുത്തേക്ക് എത്രയും വേഗം കൊണ്ടുപോകാൻ ആവശ്യപ്പെട്ട നിമിഷവും വീട്ടുകാരെ കാണണമെന്ന് ആവശ്യപ്പെട്ട നിമിഷവും ഒരിക്കലും മറക്കാനാകില്ലെന്ന് ശ്വേത പറഞ്ഞു.
Comments