ഇസ്ലാമാബാദ്: ഇമ്രാൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി. അധികാരത്തിൽ വരുന്നതിന് മുൻപ് അമിതമായ പ്രതീക്ഷകളും വലിയ വാഗ്ദാനങ്ങളും നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയം ക്രിക്കറ്റ് കളിക്കുന്നത് പോലെയല്ലെന്നും അത് വ്യത്യസ്തമാണെന്നും ഷാഹിദ് വ്യക്തമാക്കി. പാകിസ്താൻ ഹൈക്കമ്മീഷനിലെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്‌ട്രീയത്തിൽ ഭരണ പ്രതിപക്ഷ പാർട്ടികൾ അനിവാര്യമാണ്. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും അവരെ കേൾക്കുകയും വേണം. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ ഒരു സർക്കാരിന് സാധിക്കണണെന്നും ഷാഹിദ് പറഞ്ഞു. ശരിയായ ഗൃഹപാഠവും ആത്മാർത്ഥതയുള്ളവരുമായി ഇമ്രാൻ ഖാൻ സർക്കാർ അധികാരത്തിൽ വരണമായിരുന്നു. അതിന് ശേഷം കാര്യങ്ങൾ മനസിലാക്കി വാഗ്ദാനങ്ങൾ നൽകണമായിരുന്നു. കാര്യങ്ങൾ പഠിക്കാൻ ഇമ്രാൻ ഖാന് ഇനിയും സമയമുണ്ടെന്നും ഷാഹിദ് കൂട്ടിച്ചേർത്തു.
ഇമ്രാൻ ഖാൻ കാര്യങ്ങൾ മനസിലാക്കി എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നെങ്കിൽ പാകിസ്താനിലെ രാഷ്‌ട്രീയ സാഹചര്യം മാറിയേനെയെന്നും ഷാഹിദ് പറഞ്ഞു. പാകിസ്താനിൽ ഹെൽത്ത് കാർഡുകൾ, അണക്കെട്ട് നിർമ്മാണം തുടങ്ങിയ വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ അവയൊക്കെ ജനങ്ങളിൽ എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ഷാഹിദ് കുറ്റപ്പെടുത്തി.
ഇമ്രാൻ ഖാൻ ഒന്നും ചെയ്തില്ല എന്നല്ല പറയുന്നതെന്നും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ് ചെയ്തതെന്നും ഷാഹിദ് കുറ്റപ്പെടുത്തി. അധികാരത്തിൽ വരുന്നതിന് മുൻപ് ഇമ്രാൻ ഖാൻ വലിയ വാഗ്ദാനങ്ങൾ നൽകി. ജനങ്ങൾ അവയെല്ലാം വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഒന്നും നടപ്പിലാക്കാതെ വന്നപ്പോൾ സർക്കാരിനെ അവർ അവിശ്വസിച്ചു. ഇമ്രാൻ ഖാന്റെ വാഗ്ദാനങ്ങൾ പാകിസ്താനിൽ നടപ്പിലാകാൻ 10-15 വർഷമെടുക്കുമെന്നും ഷാഹിദ് വ്യക്തമാക്കി.
Comments