ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷൻ നാളെ തുടങ്ങാനിരിക്കെ യുക്രെയ്ൻ ഒഴിപ്പിക്കൽ ഉൾപ്പെടെയുളള വിഷയങ്ങൾ കോൺഗ്രസ് സഭയിൽ ഉന്നയിക്കുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ. രാവിലെ പാർട്ടിയുടെ പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാണയപ്പെരുപ്പവും തൊഴിലില്ലായ്മയും ഉൾപ്പെടെയുളള വിഷയങ്ങളും സഭയിൽ ഉന്നയിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ 10.30 മുതൽ നമ്പർ 10 ജൻപഥിലായിരുന്നു കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പ് യോഗം ചേർന്നത്. വൈകിട്ട് നാല് മണിക്ക് പ്രവർത്തകസമിതി ചേരുന്നതിന് മുന്നോടിയായിട്ടായിരുന്നു യോഗം. പാർലമെന്റിൽ ചർച്ചയാക്കേണ്ട വിഷയങ്ങൾ വിശദമായി വിലയിരുത്തിയതായി മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ആനന്ദ് ശർമ, ജയറാം രമേശ്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
താങ്ങുവിലയും കർഷക വിഷയങ്ങളും ചർച്ചയാക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെയായിരുന്നു ബജറ്റ് സമ്മേളനത്തിന്റെ ആദ്യ സെഷൻ നടന്നത്. തിങ്കളാഴ്ച മുതൽ ഏപ്രിൽ എട്ട് വരെയാണ് രണ്ടാം സെഷൻ.
യുപി അടക്കമുളള സംസ്ഥാനങ്ങളിൽ നേടിയ ഉജ്ജ്വല വിജയത്തിന്റെ ബലത്തിലാണ് ബിജെപി പാർലമെന്റിനെ അഭിമുഖീകരിക്കുന്നത്. കോൺഗ്രസ് ഇതിന്റെ നാണക്കേട് മറയ്ക്കാനുളള ശ്രമത്തിലും. പഞ്ചാബിൽ അധികാരം കൈവിട്ടതിലും യുപി അടക്കമുളള സംസ്ഥാനങ്ങളിൽ നാമമാത്രമായ സീറ്റുകളിൽ ഒതുങ്ങിയതിലും കോൺഗ്രസിൽ അമർഷം പുകയുകയാണ്. പ്രവർത്തക സമിതിയോഗത്തിൽ സോണിയയും രാഹുലും പ്രിയങ്കയും രാജിസന്നദ്ധത പ്രകടിപ്പിച്ചേക്കുമെന്ന് ഇന്നലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Comments