മോസ്‌കോ: സമ്മർദ്ദം കുറയ്‌ക്കാൻ തന്ത്രങ്ങളുമായി റഷ്യ. അമേരിക്കയെ കൂടുതൽ രോഷാകുലരാക്കുന്ന നീക്കമാണ് ചൈന നടത്തുന്നത്. സൈനിക സഹായമാണ് റഷ്യ അഭ്യർത്ഥിച്ചിരിക്കുന്നത്. കടുത്ത ശൈത്യമേഖലയിൽ പ്രവർത്തന പരിചയമുള്ള സൈനികരുടെ സേവനം ലഭ്യമാക്കണമെന്നാണ് ആവശ്യം. ഒപ്പം ചൈനയോട് ആയുധങ്ങളും റഷ്യ ആവശ്യപ്പെട്ടെന്നാണ് വിവരം.
ഇതിനിടെ റഷ്യ സൈനിക-ആയുധസഹായം ആവശ്യപ്പെട്ടെന്ന അമേരിക്കയുടെ വാദം ചൈന തള്ളി. നിലവിൽ റഷ്യൻ മേഖലയിലുണ്ടായിരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളിൽ ആശങ്കയുണ്ട്. ഇരുരാജ്യങ്ങളിലേയും പ്രശ്‌നങ്ങൾ കൂടുതൽ നാശങ്ങളില്ലാതെ പരിഹരി ക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും അമേരിക്കയിലെ ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യൂ വ്യക്തമാക്കി.
ചൈന റഷ്യയ്‌ക്ക് വഴിവിട്ട് സഹായം നൽകുന്നത് തടയാൻ ഒരുങ്ങുകയാണ് അമേരിക്ക. ഔദ്യോഗികമല്ലാത്ത വിവിധ ഉപരോധങ്ങളിലൂടെ ചൈനയ്‌ക്കെതിരെ നീങ്ങുകയാണ് അമേരിക്ക. ഇതിനിടെ യുക്രെയ്ൻ വിഷയത്തിൽ ചൈനീസ് സ്ഥാനപതിയെ വിളിച്ചുവരുത്തി തങ്ങളുടെ അനിഷ്ടം അമേരിക്ക രേഖപ്പെടുത്തിയിരുന്നു. അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സുള്ളിവൻ ചൈനയുടെ സുരക്ഷാ ഉപദേഷ്ടാവ് യാംഗ് ജീച്ചിയുമായി അടിയന്തിര കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുകയാണ്. റഷ്യയെ ഒറ്റപ്പെടുത്തനാണ് അമേരിക്ക കിണഞ്ഞുപരിശ്രമിക്കുന്നത്.
യുക്രെയ്‌നെതിരെ റഷ്യ അധിനിവേശം തുടങ്ങിയതിനെ തുടക്കം മുതൽ ചൈനയാണ് ആദ്യം പിന്തുണച്ച രാജ്യം. റഷ്യയുടെ അഖണ്ഡത കാക്കാൻ ആ രാജ്യത്തിന് എല്ലാ അധികാരവും അവകാശവുമുണ്ടെന്ന് ഷീ ജിംഗ് പിംഗ് പ്രസ്താവന നടത്തിയിരുന്നു. അമേരിക്കയോടുള്ള ചൈനയുടെ ശത്രുത റഷ്യയെ പിന്തുണയ്‌ക്കുന്നതിന്റെ ആക്കം കൂട്ടിയിരിക്കുകയാണ്. ഏഷ്യൻ മേഖലയിൽ ക്വാഡ് സഖ്യത്തിലൂടെ ചൈനയെ വളയാൻ അമേരിക്ക നടത്തുന്ന ശ്രമവും റഷ്യ പിന്തുണയ്‌ക്കുന്നതിൽ ചൈനയ്‌ക്ക് ഊർജ്ജം പകരുകയാണ്.
Comments