ലക്കിടി: ചുരംവെട്ടിയ കരിന്തണ്ടന്റെ തലവെട്ടി ചോരയൊഴുകിയ കാനനവഴിയിൽ തല ഉയർത്തി നിൽക്കുകയാണ് കരിന്തണ്ടൻ. കരിന്തണ്ടന്റെ പൂർണകായ പ്രതിമ കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തു. ഉത്സവാന്തരീക്ഷത്തിൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രിയിലെ ചീഫ് ഫിസീഷ്യൻ ഡോ.ധനഞ്ജയ് സഗ്ദേവ് മൂപ്പന്റെ പ്രതിമ അനാച്ഛാദനം ചെയ്തു.
പണിയകുലത്തിലെ വീരപുരുഷന്റെ പൂർണകായ പ്രതിമ വയനാട്ടിലെ ലക്കിടിയിൽ കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ ശിൽപി രമേശ് നാരായണനിലൂടെ പൂർത്തിയാവുമ്പോൾ അത് വയനാടിന്റെ സ്വപ്ന സാക്ഷാത്കാരം കൂടിയാവുകയാണ്.
കാട്ടുവഴിയെ വെട്ടിമാറ്റിയ വാക്കത്തിയും വഴി തെളിയിച്ച ഊന്നുവടിയും കൈയ്യിലേന്തി നെഞ്ചുറപ്പോടെ നിവർന്നു നിൽക്കുന്ന കരിന്തണ്ടന്റെ പൂർണകായ പ്രതിമ ആരിലും വീരത്വം ജനിപ്പിക്കുന്നതാണ്. കൊച്ചി എളമക്കര ഭാസ്‌കരീയത്തിൽ ഒരുമാസം കൊണ്ടാണ് പ്രതിമപൂർത്തിയായത്.
പീപ്പിൾസ് ആക്ഷൻ ഫോർ എജ്യുക്കേഷണൽ ആൻഡ് ഇക്കണോമിക് ഡവലപ്മെന്റ് ഓഫ് ട്രൈബൽ പീപ്പിളിന്റെ(പീപ്പ്)ശ്രമഫലമായിട്ടാണ് ലക്കിടിയിൽ കരിന്തണ്ടനെത്തിയത്. ഈ ആവശ്യമുന്നയിച്ച് പീപ്പ് ചുരംയാത്ര നടത്തിയിരുന്നു. ഈ വർഷത്തെ സ്മൃതിയാത്ര ഇന്നലെ സമാപിച്ചു. എല്ലാവർഷവും മാർച്ച് മാസം രണ്ടാമത്തെ ശനിയാഴ്ചയാണ് സ്മൃതിയാത്ര നടത്തുക.
ആർഎസ്എസിന്റെ ശ്രമഫലമായിട്ടാണ് കരിന്തണ്ടൻ വയനാട്ടിലെത്തിയത്. തന്റെ ശ്രമം അതിന്റെ പൂർത്തീകരണം മാത്രമായിരുന്നുവെന്ന് ശിൽപി രമേശ് ലക്ഷ്മൺ പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രത്തിനു വേണ്ടി പി.പരമേശ്വരന്റെയും രാഷ്‌ട്രധർമ പരിഷത്തിനുവേണ്ടി ഛത്രപതി ശിവജിയുടെയും ശിൽപങ്ങൾ തീർക്കാനുള്ള തയ്യാറെടുപ്പിലാണ് രമേഷ് ലക്ഷ്മൺ.
Comments