കീവ്: മരിയുപോളിൽ പ്രസവ ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ പരിക്കേറ്റ അമ്മയും കുഞ്ഞും മരിച്ചു. ഇവരെയും ചികിത്സിച്ച ഡോക്ടറാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ബോംബാക്രമണത്തിൽ പരിക്കേറ്റ ഗർഭിണിയായ സ്ത്രീയെ സേന രക്ഷപ്പെടുത്തിയത്.
‘ബോംബാക്രമണത്തിൽ പരിക്കേറ്റ സ്ത്രീയെ സിസേറിയന് വിധേയയാക്കി നവജാത ശിശുവിനെ ഞങ്ങൾ പുറത്തെടുത്തു. ഇരുവർക്കും മികച്ച ചികിത്സയാണ് നൽകി വന്നത്. എന്നാൽ സിസേറിയന് ശേഷം അരമണിക്കൂർ നേരം മാത്രമാണ് കുഞ്ഞ് ജീവനോടെയുണ്ടായിരുന്നത്. കുഞ്ഞിന്റെ മരണത്തിന് പിന്നാലെ അമ്മയും മരിക്കുകയായിരുന്നു. ഇരുവരെയും ജീവിതത്തിലേയ്‌ക്ക് മടക്കിക്കൊണ്ടുവരാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു’ സർജനായ തിമൂർ മാരിൻ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് മരിയുപോളിൽ പ്രസവ ആശുപത്രിക്ക് നേരെ ബോംബാക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ഗർഭിണിയെ സ്ട്രെച്ചറിൽ ചുമന്ന് കൊണ്ട് പോകുന്ന എമർജെൻസി ജീവനക്കാരുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.
അഭയാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ച് റഷ്യ ആക്രമണം തുടർന്നു. വെടി നിർത്തൽ പ്രഖ്യാപിച്ച ശേഷമാണ് മരിയുപോളിലെ പ്രസവ ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്.
Comments