2022, ഫെബ്രുവരി 26, യുക്രെയ്‌നിലെ യുദ്ധ ഭൂമിയിൽ നിന്നുമെത്തിയ 249 ഇന്ത്യക്കാരുമായി റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്നും ആദ്യവിമാനം ഡൽഹിയിലേയ്‌ക്ക് പറക്കുന്നു. ഓപ്പറേഷൻ ഗംഗ. ലോകരാഷ്‌ട്രങ്ങൾ വാഴ്‌ത്തിപ്പാടിയ ഇന്ത്യയുടെ രക്ഷാ ദൗത്യം. റഷ്യൻ ചാമ്പലാക്കിക്കൊണ്ടിരിക്കുന്ന യുക്രെയ്‌നിൽ നിന്ന് അവസാന ഇന്ത്യക്കാരനെയും മാതൃരാജ്യത്തിന്റെ കരങ്ങളിലെത്തിച്ച ഓപ്പറേഷൻ ഗംഗ എഴുതിച്ചേർത്തത് സുവർണചരിത്രം. 15 ദിവസം കൊണ്ട് 20,000 ത്തോളം പേരെ തിരികെയെത്തിച്ച രക്ഷാ ദൗത്യത്തിൽ മുഖ്യപങ്കുവഹിച്ച ഒരു വനിതയുണ്ട്. രാജ്യത്തിന്റെ അഭിമാനമുയർത്തിയ മഹാശ്വേത ചക്രവർത്തി എന്ന വനിതാ പൈലറ്റ്. സമൂഹ മാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ് കൊൽക്കത്ത സ്വദേശിനിയായ മഹാശ്വേതയിപ്പോൾ…
നാല് വർഷമായി ഒരു സ്വകാര്യ വിമാന കമ്പനിയിലെ പൈലറ്റായിരുന്നു മഹാശ്വേത. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ശ്വേത യുക്രെയ്‌നിൽ കുടുങ്ങിയ 800-ലധികം വിദ്യാർത്ഥികളെ ആണ് നാട്ടിലെത്തിച്ചത്. തന്റെ ചെറിയ പ്രായത്തിൽ യുദ്ധ ഭൂമിയിലകപ്പെട്ട ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ സാധിച്ചത് ജീവിത കാലത്തെ ഏറ്റവും മഹത്തായ അനുഭവമാണെന്നാണ് മഹാശ്വേത പറയുന്നത്.
എയർലൈനിൽ നിന്നും രാത്രി വൈകിയാണ് ഒരു കോൾ വരുന്നത്. രക്ഷാപ്രവർത്തനത്തിനായി തെരഞ്ഞെടുത്ത് കൊണ്ടുള്ള ഫോൺ കോളായിരുന്നു അത്. ഓപ്പറേഷൻ ഗംഗ ആരംഭിച്ചതിന് പിന്നാലെ ഫെബ്രുവരി 27നും മാർച്ച് ഏഴിനും ഇടയിൽ ആറ് വിമാനങ്ങൾ ശ്വേത പറത്തി. പോളണ്ടിൽ നിന്നും നാല് എണ്ണവും ഹംഗറിയിൽ നിന്നും രണ്ട് വിമാനങ്ങളാണ് ശ്വേത പറത്തിയത്.
ദിവസവും 14 മണിക്കൂറോളം എയർബസ് എ 320 വിമാനം പറത്തേണ്ടി വന്നിരുന്നു. എങ്കിലും വിദ്യാർത്ഥികളെ അതിഭയാനകരമായ സാഹചര്യത്തിൽ നിന്നും തിരികെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതോർത്ത് ജോലി ഭാരം കാര്യമാക്കിയില്ലെന്നും ശ്വേത പറയുന്നു.
യുക്രെയ്‌നിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കിടെ വിദ്യാർത്ഥികൾക്ക് വേണ്ടി വിമാനത്തിൽ വെള്ളവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും എല്ലാം ഒരുക്കിയിരുന്നു. എന്നാൽ അവർ അതൊന്നും സ്വീകരിച്ചില്ല. ജന്മനാട്ടിൽ തിരിച്ചെത്തി സ്വന്തം കുടുബത്തെ കാണ്ടാൽ മാത്രം മതിയെന്നാണ് അവർ പറഞ്ഞത്. 21 വയസ്സുള്ള ഒരു പെൺകുട്ടിക്ക് സമ്മർദ്ദം കാരണം ഫിറ്റ്സ് ബാധിച്ച സംഭവവും ശ്വേത ഓർത്തെടുത്തു. അബോധാവസ്ഥയിൽ തന്റെ കൈകളിൽ മുറുകെപ്പിടിച്ച അവൾ അമ്മയുടെ അടുത്തേക്ക് എത്രയും വേഗം കൊണ്ടുപോകാൻ അഭ്യർത്ഥിച്ചു. വീട്ടുകാരെ കാണണമെന്ന് ആ കുട്ടി ആവശ്യപ്പെട്ട നിമിഷം ഒരിക്കലും മറക്കാനാകില്ലെന്ന് ശ്വേത പറഞ്ഞു.
യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ വിശപ്പ്, ദാഹം, വധഭീഷണി, കൊടും തണുപ്പ് എന്നിവയ്‌ക്കെതിരെ പോരാടിയ യുവ വിദ്യാർത്ഥികളാണ് യഥാർത്ഥ ഹീറോകൾ എന്ന് ശ്വേത പറഞ്ഞു.
ഇത് ആദ്യമായല്ല അടിയന്തിര സാഹചര്യത്തിൽ രാജ്യത്തിന് വേണ്ടി കർമ്മനിരതയാകാൻ മഹാശ്വേത മുന്നിട്ടിറങ്ങുന്നത്. കൊറോണ മഹാമാരിയുടെ കാലത്ത് വന്ദേഭാരത് മിഷൻ ദൗത്യത്തിന്റെ ഭാഗമായും ശ്വേത പ്രവർത്തിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് ഓക്‌സിജൻ കോൺസൺട്രേറ്ററുകളും വാക്‌സിനുകളും എത്തിച്ച സംഘത്തിൽ ശ്വേതയുമുണ്ടായിരുന്നു. കൊൽക്കത്തിയിലെയും പൂനെയിലെയും വിമാനത്താവളങ്ങളിലേക്കാണ് കൺസൈൻമെന്റുകൾ എത്തിച്ചത്.
ഇന്ത്യാ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെട്ട ഓപ്പറേഷൻ ഗംഗയുടെയും വന്ദേഭാരതിന്റെയും ഭാഗമായ മഹാശ്വേതയുടെ ദൗത്യത്തെ അഭിനന്ദിച്ചും പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.
Comments