ചെന്നൈ : ഇന്ത്യൻ ഭരണകൂടത്തെ തകർത്തെറിഞ്ഞുകൊണ്ട് ഖിലാഫത്ത് പ്രസ്ഥാനം നടപ്പിലാക്കാനാണ് ഐഎസ് ഭീകരർ പദ്ധതിയിടുന്നതെന്ന് ദേശീയ അന്വേഷണ ഏജൻസി. രണ്ട് ഭീകരർക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കുന്നത്. ഐഎസിന്റെ അനുബന്ധ സംഘടനയായ ഹിസ്ബുത്ത് തഹ്റീറിന് വേണ്ടി പ്രവർത്തിച്ച രണ്ട് ഭീകരർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
തമിഴ്നാട്ടിലെ തിരുവാവൂർ സ്വദേശിയായ ബാവ ബഹറുദ്ദീൻ, തഞ്ചാവൂർ സ്വദേശിയായ സിയാവുദ്ദീൻ ബഖാവി എന്നിവർക്കെതിരെയാണ് കുറ്റപത്രം. ഐഎസ് ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി ഇവർ പ്രവർത്തിച്ചിരുന്നതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇതിന് വേണ്ടി രഹസ്യമായി ക്ലാസുകളും പരിപാടികളും ഭീകരർ സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ ഭരണകൂടത്തെ തകർത്തെറിഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റ് / ഖിലാഫത്ത് നടപ്പിലാക്കാനാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നത്.
കേരളത്തിലും തമിഴ്നാട്ടിലുമായി പ്രത്യേക സെല്ലുകൾ ആരംഭിക്കാനും ഇവർ ഗൂഢാലോചന നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, യുട്യൂബ് എന്നിവയിലൂടെയാണ് ഭീകരത വ്യാപിപ്പിക്കാൻ ശ്രമിച്ചത്. തീവ്ര ഇസ്ലാമിക പ്രവാചകനും ഹിസ്ബുത്ത് തഹ്റീറിന്റെ സ്ഥാപകനുമായ തഖി അൽ ദിൻ അൽ നബാനിയുടെ കരട് ഭരണഘടന നടപ്പാക്കാനും ഇവർ ശ്രമം നടത്തിയിരുന്നു.
2021, ഏപ്രിൽ 26 നാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഈ കേസിൽ പ്രതികൾക്കെതിര കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.
Comments