അമരാവതി: പ്രഭാസ് നായകനായ ചിത്രം ‘രാധേശ്യാമി’ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ കുർണൂൽ സ്വദേശിയായ രവി തേജയാണ് ജീവനൊടുക്കിയത്. ചിത്രം കണ്ടതിന് ശേഷം ആളുകൾ നൽകിയ മോശം പ്രതികരണമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് ബന്ധുക്കൾ പറയുന്നു.
ചിത്രം കണ്ട് വീട്ടിലെത്തിയ ശേഷം രവി തേജ മോശം അഭിപ്രായമാണ് പങ്കുവെച്ചതെന്ന് അമ്മ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇയാളെ വീടിനുള്ളിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുർണൂലിലെ ദിവസ വേതന തൊഴിലാളിയാണ് രവി തേജ. ആരാധകന്റെ മരണം സിനിമപ്രേമികൾക്കിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
മാർച്ച് 11നായിരുന്നു രാധേശ്യാം തീയേറ്ററുകളിൽ എത്തിയത്. മൂന്ന് വർഷം കൊണ്ടാണ് ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഏകദേശം 350 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രാധാ കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹസ്തരേഖ വിദഗ്ധനായ വിക്രമാദിത്യൻ എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിൽ എത്തിയത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് നിരവധി തവണ നീട്ടിവെച്ചിരുന്നു. ഒടുവിൽ പ്രദർശനത്തിനെത്തിയപ്പോൾ, ആളുകൾക്കിടയിൽ മോശം അഭിപ്രായമാണ് ചിത്രം നേടിയത്.
Comments