മീററ്റ്: യോഗി ആദിത്യനാഥിന്റെ രണ്ടാം വരവിൽ ഇച്ഛാശക്തിയോടെ തീരുമാനങ്ങൾ നടപ്പിലാക്കുകയാണ് യുപിയിലെ പോലീസും തദ്ദേശ ഭരണകൂടങ്ങളും. മീററ്റിൽ പോലീസിനെ കബളിപ്പിച്ച് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ കളളപ്പണക്കാരൻ ബദൻ സിംഗ് ബദ്ദോ അനധികൃതമായി നിർമിച്ചിരുന്ന മാർക്കറ്റും ഫാക്ടറിയും ബുൾഡോസർ ഉപയോഗിച്ച് അധികൃതർ ഇടിച്ചുനിരത്തി.
തന ടിവി നഗറിലെ ജഗന്നാഥപുരിയിലാണ് സംഭവം. മീററ്റ് പോലീസിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയിലായിരുന്നു നടപടി. രാവിലെ മീററ്റ് ഡെവലപ്‌മെന്റ് അതോറിറ്റി അധികൃതർ പോലീസിനൊപ്പം ബുൾഡോസറുകളുമായി കൈയ്യേറ്റ സ്ഥലത്ത് എത്തുകയും അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കുകയുമായിരുന്നു. ഒരു പാർക്കിംഗ് ഭൂമി കൈയ്യേറിയാണ് ബദൻ സിംഗ് ബദ്ദോയും അനുയായിയും ചേർന്ന് അനധികൃത മാർക്കറ്റും ഫാക്ടറിയും സ്ഥാപിച്ചിരുന്നത്.
ഇത് ഇപ്പോഴും പാർക്കിംഗ് ഭൂമി തന്നെയാണെന്ന് മീററ്റ് പോലീസ് ചൂണ്ടിക്കാട്ടി. ക്രമേണ ഭൂമാഫിയ ഇത് കൈവശപ്പെടുത്തുകയും താൽക്കാലിക കെട്ടിടങ്ങൾ നിർമിക്കുകയുമായിരുന്നു. രേണു ഗുപ്ത എന്നയാളുടെ പേരിലായിരുന്നു ഇവിടെ ബദൻ സിംഗ് ബദ്ദോ കെട്ടിടങ്ങൾ നിർമിച്ചത്. സ്ഥലം കൈയ്യേറിയതാണന്നും നിർമാണം പൂർണമായും അനധികൃതമാണെന്നും മീററ്റ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പരിശോധനയിൽ വ്യക്തമായിരുന്നു. തുടർന്നാണ് നിയമപരമായ നടപടികൾ പൂർത്തീകരിച്ച ശേഷം പൊളിച്ചുനീക്കാൻ തീരുമാനിച്ചത്.
കളളപ്പണ മാഫിയയുടെ നേതാവാണ് ബദൻ സിംഗ് ബദ്ദോ. 1996 ൽ ഒരു അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി പോലീസിനെ കബളിപ്പിച്ച് ഇയാൾ രക്ഷപെടുകയായിരുന്നു.
Comments