തിരുവനന്തപുരം: കർണാടകയിലെ ഹിജാബ് വിഷയത്തിൽ വ്യാജവാർത്ത നൽകിയ മനോരമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി എബിവിപി. ഉടുപ്പിയിലെ പി.യു കോളേജിലേക്ക് ഹിജാബ് ധരിച്ചുവന്ന വിദ്യാർത്ഥികളെ എ.ബി.വി.പിക്കാർ തടഞ്ഞുവെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നും മനോരമ വാർത്ത നൽകിയിരുന്നു. പിന്നാലെയാണ് നിയമനടപടിയുമായി എബിവിപി എത്തിയത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പ്രസ്താവനയിലാണ് എബിവിപി ഇക്കാര്യം അറിയിച്ചത്.
കർണ്ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് തികച്ചും അടിസ്ഥാന രഹിതമായ വാർത്തയാണ് മനോരമ ന്യൂസ് നൽകിയിരിക്കുന്നത്. മലയാളത്തിലെ ഉത്തരവാദിത്വപ്പെട്ട ഒരു മാദ്ധ്യമം എന്ന നിലക്ക് മനോരമയിൽ നിന്നുമുണ്ടാകുന്ന ഇത്തരം സമീപനങ്ങൾ അംഗീകരിക്കാനാവില്ല. മനോരമ തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
സത്യം മറ്റൊന്നാണെന്നിരിക്കെ മത തീവ്രവാദ ശക്തികൾക്ക് കുട പിടിക്കുന്ന സമീപനമാണ് മനോരമ സ്വീകരിക്കുന്നതെന്ന് എബിവിപി പ്രസ്താവനയിൽ പറയുന്നു. ഹിജാബ് വിഷയത്തിൽ എ.ബി.വി.പിക്ക് ബന്ധമില്ല. 2018ലെ കേരള ഹൈക്കോടതി വിധിക്കൊപ്പം നിൽക്കുന്ന എ.ബി.വി.പി ഒരുതരത്തിലും വിദ്യാഭ്യാസത്തിൽ മതം കലർത്തുന്നത് അംഗീകരിക്കില്ലന്നും വിവാദത്തിന്റെ തുടക്കത്തിൽതന്നെ നിലപാട് അറിയിച്ചതാണെന്നും എബിവിപി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Comments