പാലക്കാട്: സൈലന്റ് വാലിയിലെ കാട്ടുതീ മനുഷ്യ നിർമ്മിതമെന്ന് വൈൽഡ് ലൈഫ് വാർഡൻ വിനോദ് കുമാർ. വനംവകുപ്പിനോടും ജീവനക്കാരോടും ഉള്ള വിരോധം തീർക്കലാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന കാട്ടുതീ ഇന്നലെയാണ് കുറച്ചെങ്കിലും നിയന്ത്രണ വിധേയമാക്കിയത്. പിന്നാലെയാണ് പ്രതികരണവുമായി വൈൽഡ് ലൈഫ് വാർഡൻ എത്തിയത്.
വൈൽഡ് ലൈഫ് വാർഡൻ എസ്.വിനോദ്, ഭവാനി റെയ്ഞ്ച് അസി. വാർഡൻ എ. ആശാലത എന്നിവരുടെ നേതൃത്വത്തിൽ 40 അംഗ സംഘം 3 ദിവസമായി തീ അണക്കാനുള്ള ശ്രമത്തിലാണ്. കാട്ടുതീ ഇനിയും പൂർണ്ണമായും അണയ്‌ക്കാനായിട്ടില്ല. ഉൾക്കാട്ടിൽ പുല്ലുമേട്ടിലാണ് തീ പടർന്നു കൊണ്ടിരിക്കുന്നത്. വായളയാർ അട്ടപ്പള്ളത്ത് മലയുടെ താഴ്ഭാഗത്ത് നിന്നും കത്തിത്തുടങ്ങിയ തീ മലമുകളിലേക്ക് പടരുകയായിരുന്നു.
കാട്ടുതീ ഇന്ന് പൂർണ്ണമായും അണയ്‌ക്കാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. ധാരാളം ജന്തു ജീവജാലങ്ങളുള്ള കാട്ടിൽ വൻ മരങ്ങൾ ഉൾപ്പെടെ തീ വിഴുങ്ങിയിട്ടുണ്ട്. നാട്ടുകാരുടെയും എൻജിഒകളുടെയും ഉൾപ്പെടെ സഹായത്തോടെയാണ് വനംവകുപ്പ് ഇവിടെ തീയണയ്‌ക്കാൻ ശ്രമിക്കുന്നത്. വലിയ രീതിയിലെ ചൂട് തീ അണയ്‌ക്കൽ പ്രക്രിയയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 40 ഡിഗ്രി വരെയാണ് വാളയാറിലെ ചൂട്.
Comments