ബംഗളൂരു : വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിയെ വിമർശിച്ച് കോൺഗ്രസ് നേതാവ്. എംഎൽഎയും കോൺഗ്രസ് ഝാർഖണ്ഡ് മുൻ വർക്കിംഗ് കമ്മിറ്റി അംഗവുമായ ഇർഫാൻ അൻസാരിയാണ് വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. കർണാടക ഹൈക്കോടതിയെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന് അൻസാരി ആരോപിച്ചു.
ഹിജാബുമായി ബന്ധപ്പെട്ട ഹർജികളിൽ അന്തിമ വിധി പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയ്ക്കെതിരെ വിമർശനവുമായി അൻസാരി രംഗത്ത് എത്തിയത്. ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ കോടതിവിധിയോട് ഒന്നും പ്രതികരിക്കാനില്ല. കോടതിയെ നിയന്ത്രിക്കുന്നത് ബിജെപിയാണ്. ഇത് നമ്മുടെ സംസ്കാരത്തിന് നല്ലതല്ല- ഇങ്ങിനെയായിരുന്നു അൻസാരി പറഞ്ഞത്. കോടതിയലക്ഷ്യത്തിന് സമാനമായ പരാമർശം നടത്തിയ അൻസാരിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. മതമൗലികവാദത്തെയും, ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് കോൺഗ്രസ് എംഎൽഎയുടെ പ്രതികരണം എന്നായിരുന്നു വിമർശനം.
നേരത്തെ അഫ്ഗാൻ വിഷയത്തിൽ താലിബാന് പിന്തുണ നൽകി അൻസാരി നടത്തിയ പരാമർശങ്ങളും വലിയ പ്രതിഷേധത്തിനും വിമർശനങ്ങൾക്കും കാരണമായിരുന്നു. അഫ്ഗാൻ പിടിച്ചെടുക്കാൻ ശ്രമിക്കുന്ന താലിബാനെ നാം പ്രശംസിക്കണമെന്നായിരുന്നു അൻസാരിയുടെ പ്രതികരണം.
Comments