ശ്രീനഗർ : കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന്റെ കഥ പറയുന്ന കശ്മീർ ഫയൽസ് ജനമനസ്സുകൾ കീഴടക്കി മുന്നേറുകയാണ്. പ്രേഷക പ്രീതി വർദ്ധിക്കുന്നതുകൊണ്ടു തന്നെ ഓരോ ദിനവും സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണവും, ഷോകളുടെ എണ്ണവും കൂടിവരികയാണ് . കണ്ടവരെല്ലാം മികച്ച പ്രതികരണമാണ് നൽകുന്നത്. ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ സിനിമ കാണുകയും അവരുടെ അഭിപ്രായങ്ങൾ പങ്കുവെയ്‌ക്കുകയും ചെയ്തിട്ടുണ്ട്. പല സംസ്ഥാനങ്ങളും നികുതി രഹിതമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. എന്നാൽ ഇതിനെല്ലാമെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹബൂബ മുഫ്തി.
കേന്ദ്രസർക്കാർ സിനിമയ്‌ക്ക് നൽകുന്ന പ്രോത്സാഹനമാണ് മെഹബൂബ മുഫ്തിയെ ചൊടിപ്പിച്ചത്. സിനിമ ഉപയോഗിച്ച് കേന്ദ്രസർക്കാർ സമൂഹത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നാണ് പിഡിപി നേതാവിന്റെ വാദം. കശ്മീരി പണ്ഡിറ്റുകളുടെ വേദന സർക്കാർ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും മെഹബൂബ ആരോപിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു മെഹബൂബയുടെ പ്രതികരണം.
കേന്ദ്രസർക്കാർ കശ്മീർ ഫയൽസ് എന്ന ചിത്രത്തെ അമിതമായി പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ട്. കശ്മീരി പണ്ഡിറ്റുകളുടെ വേദനകളെ കേന്ദ്രസർക്കാർ രാഷ്‌ട്രീയ ആയുധമാക്കുന്നു. പഴയ മുറിവുകൾ ഉണക്കുന്നതിന് പകരം, രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ കലുഷിതമാക്കാൻ ബോധപൂർവ്വം സർക്കാർ ശ്രമിക്കുകയാണ്- മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.
Comments