ന്യൂഡൽഹി: കെ റെയിൽ പദ്ധതിക്കായി വിശദമായ ഡിപിആർ അംഗീകരിക്കാതെ ഭൂമി ഏറ്റെടുത്താൽ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനായിരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്‌സഭയിൽ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പദ്ധതിയെക്കുറിച്ച് വലിയ ആശങ്കയും ഉത്ക്കണ്ഠയും സംസ്ഥാനത്തുണ്ടെന്നും കേന്ദ്രസർക്കാർ ഇതിന്റെ പാരിസ്ഥിതിക, സാമ്പത്തിക
ആഘാതങ്ങളെക്കുറിച്ച് മനസിലാക്കിയിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം.
നിലവിൽ ആസൂത്രണം ചെയ്ത രീതിയിൽ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ കേരളത്തിലെ പരിസ്ഥിതിക്ക് അത് എങ്ങനെ കോട്ടം സംഭവിപ്പിക്കുമെന്ന് പറയാൻ കഴിയില്ല. പദ്ധതിക്ക് അന്തിമ അനുമതി നൽകണമെങ്കിൽ വിശദമായ സാങ്കേതിക, സാമ്പത്തിക പ്രായോഗിക
റിപ്പോർട്ടുകൾ വേണമെന്നും സാങ്കേതിക വിദ്യ ഉചിതമാണോയെന്നും മണ്ണിന്റെ രീതി അനുയോജ്യമാണോയെന്നും ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതിക്ക് അനുമതി നൽകിയില്ലെങ്കിൽ പദ്ധതിയുമായി എങ്ങനെയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതെന്ന ഉപചോദ്യത്തിനാണ് ഡിപിആർ തയ്യാറാക്കാൻ പറഞ്ഞാൽ ഉടൻ പദ്ധതിക്ക് അംഗീകാരം നൽകിയെന്നും ഭൂമി പദ്ധതിക്കായി വിട്ടുനൽകണമെന്നും അർത്ഥമാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞത്. പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന സംഭവങ്ങൾ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വിഷയമാണ്. അതിനെക്കുറിച്ച് മറുപടി പറയാനില്ല. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മുൻപോട്ടു പോയാൽ അത് അവരുടെ മാത്രം വിഷയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാധാരണ റെയിൽവേ ഓപ്പറേറ്റ് ചെയ്യുന്ന ട്രെയിനുകൾക്ക് ഈ പാതയിലൂടെ
സഞ്ചരിക്കാനാകില്ല. പദ്ധതിയെച്ചൊല്ലിയുളള പാരിസ്ഥിതിക ആശങ്കകൾ തളളിക്കളയാനാകില്ലെന്നും മന്ത്രി പറഞ്ഞു. 2018 ന് ശേഷം കേരളം പ്രളയ സാദ്ധ്യതാ സംസ്ഥാനമാണെന്ന് ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. കേരളം പോലുളള ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് എങ്ങനെ പദ്ധതി നടപ്പാക്കുമെന്ന് ഹൈബി ചോദിച്ചു. പ്രദേശവാസികളുടെ വിശ്വാസം ആർജ്ജിക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടു. സംസ്ഥാന സർക്കാർ ഒരുപാട് കാര്യങ്ങൾ മറച്ചുവെയ്‌ക്കുകയാണെന്നും ഹൈബി പറഞ്ഞു.
Comments