ന്യൂഡൽഹി; ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികൾ ആഫ്രിക്കയിൽ പിടിയിൽ.രണ്ട് മലയാളികളുൾപ്പടെ 58 മത്സ്യത്തൊഴിലാളികളാണ് ആഫ്രിക്കയിൽ പിടിയിലാകുന്നത്. സമുദ്രാതിർത്തി ലംഘിച്ചതിനാണ് ഇവർ ഈസ്റ്റ് ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലാകുന്നത്. വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികൾ.
കഴിഞ്ഞ മാസം 22 ന് കൊച്ചിയിൽ നിന്നാണ് സംഘം അഞ്ച് ബോട്ടുകളിലായി യാത്ര തിരിച്ചത്. സംഘവും ഇവർ സഞ്ചരിച്ച ബോട്ടുകളും ആഫ്രിക്കൻ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഘത്തെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് സീഷെൽസ് പോലീസ് വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾ പിടിയിലായതിന് പിന്നാലെ കേന്ദ്രസർക്കാർ മുഖേനെ മോചനത്തിനുള്ള ശ്രമങ്ങൾ ബന്ധുക്കൾ ആരംഭിച്ചു.
വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസും തമിഴ്‌നാട് സ്വദേശിയുടെ ഇൻഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു യാത്ര തിരിച്ചത്. ഇവർക്കൊപ്പം ഈ ബോട്ടിൽ 13 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് ഇവർ സീഷെൽസിൽ പോലീസിന്റെ പിടിയിലായെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ആഫ്രിക്കൻ പോലീസിലെ മെസ്സ് ജീവനക്കാരന്റെ ഫോണിൽ നിന്നാണ് തോമസ് വീട്ടിലേക്ക് വിളിച്ച് അറസ്റ്റ് വിവരം പറഞ്ഞതെന്നാണ് റിപ്പോർട്ട്. വിഴിഞ്ഞം മേഖലയിൽ മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് കൂടുതൽ ദൂരത്തേക്ക് സംഘം സഞ്ചരിച്ചത്.
Comments