ബീജിംഗ്: ഏഷ്യയിലെ കരുത്ത് ആർക്കെന്ന് തെളിയിച്ചുകൊണ്ട് സമവായ ചർച്ചാ നീക്കത്തിനൊരുങ്ങി ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ഈയാണ് ഇന്ത്യാ സന്ദർശനത്തിനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം 15-ാംവട്ട കമാന്റർതല ചർച്ച ചുസൂൽ-മാൾഡോ അതിർത്തിയിൽ നടന്നതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ സന്ദർശന സൂചന പുറത്തുവരുന്നത്.
ലഡാക്ക് അതിർത്തിയിലെ സേനാ പിന്മാറ്റത്തിന് ശേഷം ആദ്യമായാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്താൻ പോകുന്നത്. കമാന്റർ തല ചർച്ചകൾ നടന്ന ശേഷം പുറത്തുവന്ന വാർത്തകൾ ഇരുരാജ്യങ്ങളുടേയും എംബസികൾ പക്ഷെ സ്ഥിരീകരിച്ചിട്ടില്ല. ലഡാക്കിലെ ഇന്ത്യയുടെ ശക്തമായ നിലപാടിൽ മാറ്റമില്ലാത്തതാണ് ചൈനയെ നയതന്ത്രനീക്കത്തിന് പ്രേരിപ്പിക്കുന്നത്.
ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദർശനം ഏഷ്യൻ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ നീക്കമായി മാറും. ലഡാക്കിലെ ചൈനയുടെ അധിനിവേശ ശ്രമങ്ങൾ പരാജയപ്പെട്ടത് ചൈനയ്ക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ഔദ്യോഗികമായ ചൈന പലതും മറയ്ക്കുകയാണ്. സംഘർഷ ശേഷം ഇന്ത്യ ക്വാഡ് സഖ്യത്തിന്റെ ഭാഗമായത് ചൈനയ്ക്ക് തിരിച്ചടിയായി. ലോകശക്തികളൊന്നായി ഇന്ത്യയ്ക്കായി മുന്നിട്ടിറങ്ങിയത് വലിയ സമ്മർദ്ദമാണ് ബീജിംഗിന് ഉണ്ടാക്കിയിരിക്കുന്നത്.
Comments