‘കേന്ദ്ര സർക്കാർ നുണ പ്രചരിപ്പിക്കുകയാണ്… കാശ്മീരിലെ പണ്ഡിറ്റുകളുടെ കൂട്ടക്കൊല ഒരു നുണയാണ്, കാലങ്ങൾക്ക് മുമ്പ് സ്വയം വരുത്തി വച്ച ഭീകര ദിനത്തെ വർഷങ്ങൾക്ക് ശേഷം രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു….. കശ്മീർ ഫയൽസ് എന്ന സിനിമയുടെ രൂപത്തിൽ ഈ നാടിനെ കത്തിക്കാൻ കപട പ്രചരണം……’
വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസിനെ പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയരുടെ പേജുകളിൽ വന്ന കമന്റുകളാണ് ഇപ്പോൾ വായിച്ചത്… ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ‘കശ്മീർ’ തരംഗമാണ്. ഇന്ത്യയുടെ വർത്തമാനകാല രാഷ്‌ട്രീയ-സാമൂഹിക അവസ്ഥയിൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ ചിത്രം കൂടിയാണിത്. ഒരു വിഭാഗം പേർ അടിച്ചമർത്താൻ ശ്രമിക്കുമ്പോഴും ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഈ ഒരു വിഭാഗം ആളുകളെ മാത്രം ഈ ചിത്രം ബാധിക്കാനുള്ള കാരണം എന്താണ്?.. അവർ ചിത്രത്തെ കുറിച്ച് പ്രതികരിക്കാത്തത് എന്താണ്?… ആലോചിച്ചിട്ടുണ്ടോ ?
ചരിത്രത്തിനും രാഷ്‌ട്രീയത്തിനും അപ്പുറം ചില തിരിച്ചറിവ് കൂടിയാണ് കശ്മീർ ഫയൽസ് എന്ന് പറയേണ്ടി വരും. 32 വർഷങ്ങൾക്ക് മുമ്പ് കശ്മീരിൽ എന്താണ് നടന്നതെന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കശ്മീരി പണ്ഡിറ്റുകളുടെ നേരെ നടത്തിയ ക്രൂരതകൾ സിനിമയിൽ തുറന്നുകാട്ടുന്നുണ്ട്. അതുകൊണ്ട് തന്നെയാകും ചിലർ ചിത്രത്തെ കുറിച്ച് നേരത്തെപ്പറഞ്ഞ ഒരുവിഭാഗം ആളുകൾ പ്രതികരിക്കാത്തതും….
1987ന് ശേഷം കശ്മീരിൽ ഉണ്ടായ കലാപങ്ങളെ തുടർന്ന് ആയിരത്തിലധികം പണ്ഡിറ്റുകൾ കൊല്ലപ്പെടുകയും 1990 അവസാനമാകുമ്പോഴേക്കും അഞ്ച് ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകൾക്ക് പലായനം ചെയ്യേണ്ട അവസ്ഥയും സംജാതമായി. കലാപത്തിന്റെ പ്രത്യക്ഷ ഇരകളായ വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്‌നിഹോത്രി ചിത്രം ഒരുക്കിയിരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ വേദന, യാതന, പോരാട്ടം, എന്നിവയുടെ ഹൃദയസ്പർശിയായ ആഖ്യാനം കൊണ്ടുവരാനുള്ള ശ്രമമാണ് ഈ ചിത്രമെന്ന് തന്നെ പറയാം… തങ്ങൾ അനുഭവിച്ച ഭയാനകമായ യാഥാർത്ഥമാണ് ഇതെന്നാണ് ചിത്രം കണ്ട പണ്ഡിറ്റുകൾ പറയുന്നത്.
ഇനി നരേന്ദ്രമോദി സർക്കാരാണ് കശ്മീരിൽ സമാധാനം പുനഃസ്ഥാപിച്ചതെന്ന് പറഞ്ഞാൽ ആർക്കും എതിർക്കാനാകില്ല. കശ്മീരിന് അമിതാധികാരങ്ങൾ നൽകിയിരുന്ന ഭരണഘടനയുടടെ 370-ാം അനുഛേദം റദ്ദാക്കിയതിനുശേഷം പണ്ഡിറ്റുകളുടെ പുനരധിവാസം അടക്കമുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ വേഗത കൂട്ടി. കശ്മീരി പണ്ഡിറ്റുകൾക്ക് നൽകിയ എല്ലാ വാഗ്ദാങ്ങളും കേന്ദ്രസർക്കാർ ഓരോന്നായി നിറവേറ്റിവരികയാണ്. താഴ്വരയിൽ തന്നെ 1025 ട്രാൻസിറ്റ് സൗകര്യങ്ങൾ പൂർത്തിയായിട്ടുണ്ട്. 1488 യൂണിറ്റുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ട്രാൻസിറ്റ് താമസസ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് സാമ്പത്തിക സഹായവും ഭക്ഷണവും നൽകുന്നുണ്ട്. താഴ്വരയിലെ 4678 കശ്മീരി പണ്ഡിറ്റുകൾക്ക് സർക്കാർ ജോലി നൽകി. കശ്മീരിന് വേണ്ടിയുള്ള പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുന്നതിനിടയിൽ ധനമന്ത്രി നിർമ്മല സിതാരാമനാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
2021 ഡിസംബറിൽ മാത്രം 1.43 ലക്ഷം വിനോദസഞ്ചാരികൾ കശ്മീർ താഴ്വരയിൽ മാത്രം സന്ദർശിച്ചു. കശ്മീരിൽ വീരമൃത്യു വരിക്കുന്ന സൈനികരുടെ എണ്ണത്തിലും കുറവുണ്ടായി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിന്റെ പുനരധിവാസ പാക്കേജിനായി 1353 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 2022-23 വർഷത്തേക്ക് ജമ്മു കശ്മീരിൽ 35,582 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് കശ്മീരിലെ വികസന പദ്ധതികളുടെ വേഗത വർദ്ധിപ്പിച്ചു. 70 വർഷമായി കശ്മീരിലെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടത് ഓരോന്നായി തിരികെ നൽകുകയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ.
Comments