ദുബായ് : അബുദാബിയിലെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസുകളിൽ യാത്രക്കാർ മാന്യമായി പെരുമാറണമെന്ന് ഇൻഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. ബസുകളിൽ മോശമായി പെരുമാറുന്ന യാത്രക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ട്വിറ്റർ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി.പൊതുഗതാഗതത്തിനായുള്ള ബസ്സുകളിലെ ഡ്രൈവർമാരോടും യാത്രക്കാരോടും മോശമായി പെരുമാറുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അബുദാബി സംയോജിത ഗതാഗത കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.
മാന്യതയ്‌ക്ക് നിരക്കാത്ത രീതിയിൽ പെരുമാറുന്നവരിൽ നിന്ന് 500 ദിർഹം അഥവാ 10,000 രൂപ വരെ പിഴ ഈടാക്കുമെന്ന് ഐടിസി മുന്നറിയിപ്പ് നൽകി.ഡ്രൈവറെ ശകാരിക്കാനോ ഡ്രൈവർക്കു നേരെ ശബ്ദമുയർത്തി ആക്രോശിക്കാനോ അസഭ്യം പറയാനോ പാടില്ല. അതോടൊപ്പം സഹ യാത്രക്കാരെ ശല്യം ചെയ്യാനോ അവരോട് മോശമായി പെരുമാറാനോ പാടില്ലെന്നും അധികൃതർ അറിയിച്ചു. നിയമ ലംഘനത്തിന്റെ ഗൗരവം അനുസരിച്ച് 100 ദിർഹം മുതൽ 500 ദിർഹം വരെ പിഴയുണ്ടാകും. മറ്റു യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയോ അവരോട് സഭ്യേതരമായ ഭാഷയിൽ സംസാരിക്കുകയോ ചെയ്താൽ 500 ദിർഹമാണ് പിഴ. ഡ്രൈവറോട് ബഹളം വയ്‌ക്കുകയും ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്താലും ഇതേ പിഴ തന്നെ.യാത്രയ്‌ക്ക് ഉപയോഗിക്കുന്ന വ്യക്തിഗത കാർഡുകൾ മറ്റുള്ളവർക്ക് കൈമാറിയാലും 500 ദിർഹം പിഴ ഈടാക്കും.
ബസ് യാത്രയ്‌ക്കിടെ ഭക്ഷണം കഴിക്കുക, കുടിക്കുക, പുക വലിക്കുക, ച്യുയിംഗം പോലുള്ളവ ഉപയോഗിക്കുക എന്നിവയ്‌ക്കും വിലക്കുണ്ട്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ 200 ദിർഹമാണ് പിഴ. പണം നൽകാതെ യാത്ര ചെയ്യുന്നവർക്കും പിഴ 200 ദിർഹം തന്നെ. മൂർച്ചയുള്ളതും തീപ്പിടിക്കുന്നതുമായ വസ്തുക്കളുമായി ബസ്സുകളിൽ യാത്ര ചെയ്യുന്നതും കുറ്റകരമാണ്. 100 ദിർഹം പിഴയാണ് ഇതിന് ഈടാക്കുക. ഭിന്നശേഷിക്കാർക്കും മറ്റും സംവരണം ചെയ്ത സീറ്റുകൾ ദുരുപയോഗം ചെയ്യുന്നവർക്കും സമാന പിഴയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
Comments