കോട്ടയം: ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സിൽവർലൈൻ പദ്ധതിയ്‌ക്കായി ഇട്ട സർവ്വെ കല്ലുകൾ പിഴുത് മാറ്റിയ നിലയിൽ. നാട്ടുകാരുടെ ശക്തമായ പ്രതിഷേധവും തുടർന്നുണ്ടായ പോലീസ് നടപടിയ്‌ക്കും ശേഷം കെ-റെയിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ലുകളാണ് നീക്കം ചെയ്ത നിലയിൽ കണ്ടത്. സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലും വീടുകളുടെ മുറ്റത്തും സ്ഥാപിച്ച കല്ലുകളാണ് നീക്കം ചെയ്തിരിക്കുന്നത്. കല്ലിടലിനെതിരെ പ്രതികരിച്ച നാട്ടുകാർക്കെതിരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയിൽ ഇന്ന് ബിജെപിയും കെ റെയിൽ വിരുദ്ധ സമിതിയും ഹർത്താൽ ആചരിക്കുകയാണ്.
യുഡിഎഫും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാടപ്പള്ളിയിൽ സ്ത്രീകളു കുട്ടികളുമടക്കം നിരവധി പേരാണ് പ്രതിഷേധവുമായെത്തിയത്. അഞ്ച് മണിക്കൂറോളംനീണ്ട പ്രതിഷേധം പോലീസ് ബലപ്രയോഗത്തിലൂടെയാണ് അമർച്ച ചെയ്തത്. 4 സ്ത്രീകളടക്കം 25ഓളം പേരെ അറസ്റ്റ് ചെയ്തു.
കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബിജെപി, കോൺഗ്രസ്, കേരള കോൺഗ്രസ് നേതാക്കൾ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. അറസ്റ്റ് ചെയ്തവരെ വിട്ടയച്ചതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിഷേധക്കാരെ നേരിട്ടത്.
Comments