ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത സിനിമ ദി കശ്മീർ ഫയൽസ് ബോക്‌സോഫീസിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്നു. താര ബാഹുല്യമില്ലാത്ത സിനിമ റിലീസ് ചെയ്ത് ഒരാഴ്‌ച്ചയ്‌ക്കിടെ 100 കോടി ക്ലബിൽ ഇടംപിടിച്ചത് ബോളിവുഡിൽ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. സിനിമയുടെ കളക്ഷൻ 100 കോടി കവിഞ്ഞുവെന്ന വിവരം സംവിധായകൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കിട്ടത്.
അനുപം ഖേർ, മിഥുൻ ചക്രബർത്തി, പല്ലവി ജോഷി തുടങ്ങിയവർ അഭിനയിച്ച ചിത്രം 7 ദിവസം കൊണ്ട് 106.80 കോടി രൂപ നേടിയതായി സംവിധായകൻ വ്യക്തമാക്കി. റിലീസ് ചെയ്ത തീയേറ്ററുകളുടെ എണ്ണവും കശ്മീർ ഫയൽസ് ഓരോ ദിവസവും തിരുത്തുകയാണ്. ആദ്യ ദിനം 630 തീയേറ്ററുകളിലാണെങ്കിൽ ഇപ്പോൾ 2000ൽ അധികമായി ഉയർന്നിട്ടുണ്ട്.
കശ്മീർ ഫയൽസ് കാണാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾ നികുതി ഒഴിവാക്കിയിരുന്നു. ഇതിനോടകം എട്ട് സംസ്ഥാനങ്ങളാണ് നികുതി ഒഴിവാക്കിയത്. അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് നികുതി ഒഴിവാക്കിയ കാര്യം അറിയിച്ചത്. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമായതിനാലാണ് നികുതി ഒഴിവാക്കുന്നതെന്നാണ് മുഖ്യമന്ത്രിമാർ ഒരേസ്വരത്തിൽ പറയുന്നത്.
ഹരിയാന, ഗുജറാത്ത്, മദ്ധ്യപ്രദേശ്, കർണ്ണാടക, ഗോവ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളാണ് കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാനത്തുള്ള തീയേറ്ററുടമകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുമുണ്ട്.
1990ൽ മതഭീകരവാദികളുടെ ആക്രമണത്തെ തുടർന്ന് താഴ്‌വരയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, മൃണാൽ കുൽക്കർണ്ണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം വിജയകരമായി മുന്നേറുമ്പോൾ ചർച്ചയാകുന്നത് കശ്മീരിൽ ഹിന്ദുക്കൾ അനുഭവിച്ച ഞെട്ടിപ്പിക്കുന്ന വംശഹത്യയുടെ ചരിത്രമാണ്.
Comments