തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യകലകളിൽ ഏറ്റവും ജനകീയമാണ് സിനിമകൾ. സങ്കീർണവും ബൃഹത്തുമായ ആശയങ്ങളെ വളരെ എളുപ്പത്തിൽ മനുഷ്യമനസിലേക്ക് പകർന്ന് നൽകാനും സിനിമകൾക്ക് ആകും. ആ നിലയ്‌ക്ക് സാമൂഹ്യ പരിവർത്തനത്തിനും പുരോഗതിക്കുമൊക്കെ ഉപയോഗപ്പെടുത്താവുന്ന സവിശേഷമായ മാദ്ധ്യമമാണ് സിനിമയെന്ന് മേള ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് ഇത്തവണ മുഖ്യതിഥിയായി എത്തിയത്. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന് ഗായത്രി അശോകനും സൂരജ് സാത്തെയും ചേർന്ന് ഒരുക്കുന്ന ശ്രദ്ധാഞ്ജലിയോടെ ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചു.
അതിജീവനവും പോരാട്ടവുമാണ് ഇത്തവണത്തെ മേളയുടെ സന്ദേശമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 15 തിയേറ്ററുകളിൽ ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദർശനത്തിനെത്തുന്നത്. ടാഗോർ തിയേറ്ററാണ് മുഖ്യവേദി. അന്താരാഷ്‌ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവയാണ് ഏഴ് വിഭാഗങ്ങൾ.
മത്സരവിഭാഗത്തിൽ 14 ചിത്രങ്ങളാണുള്ളത്. ഇന്ത്യയിൽ നിന്ന് നാല് ചിത്രങ്ങളും തുർക്കി, അർജന്റീന, അസർബൈജാൻ, സ്പെയിൻ തുടങ്ങി 9 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളുമാണ് ഈ വിഭാഗത്തിലുള്ളത്. താരാ രാമാനുജം സംവിധാനം ചെയ്ത ‘നിഷിദ്ധോ’, കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹം’ എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങൾ.
Comments