തിരുവനന്തപുരം:ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന അഞ്ചേരി ബേബി വധക്കേസിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് എംഎം മണിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി യോഗത്തിൽ എം എം മണി തന്നെ നടത്തിയ വൺ ടൂ ത്രീ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പാർട്ടി പ്രവർത്തകർ തന്നെയാണ് പ്രസംഗം പുറത്തുവിട്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു. അക്കാര്യം എംഎം മണി അന്ന് നിഷേധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മണി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
മണിയുടെ ശത്രു അദ്ദേഹത്തിന്റെ നാക്ക് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.നിറത്തിന്റെ കാര്യത്തിൽ താനും അദ്ദേഹവും തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ല. എന്നേക്കാൾ കുറച്ചുകൂടി കൃഷ്ണനാണ് എംഎം മണി. നിലവാരം വിട്ടിട്ടുള്ള ഒരു വിമർശനത്തിനും താൻ തയ്യാറല്ലന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തി വിരോധത്തിന്റെ പേരിലല്ല, കൊല നടത്തിയെന്ന വിവാദ പ്രസംഗത്തിന്റെ പേരിലാണ് എംഎം മണിക്കെതിരെ താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ കേസെടുത്തത്. കേസിൽ പിന്നീട് എന്ത് നടന്നുവെന്ന് അറിയില്ല.ഞങ്ങളാരും കേസ് എടുത്ത് എംഎം മണിയുടെ തലയിൽവെച്ച് കൊടുത്തതല്ല. അദ്ദേഹത്തിന്റെ തന്നെ വാക്കിൽ നിന്നാണ് കേസുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരെയെങ്കിലും ഇഷ്ടമല്ലെങ്കിൽ അവരെ അപമാനിക്കുന്ന സ്വഭാവമാണ് എം എം മണിക്ക്. എംഎം മണിയുടെ നാക്കും തന്റെ പ്രവർത്തിയും ജനങ്ങൾ വിലയിരുത്തട്ടെയെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
Comments