തിരുവനന്തപുരം: സർവ്വേ കല്ല് പിഴുതെടുത്തുള്ള ജനങ്ങളുടെ പ്രതിഷേധത്തിനെതിരെ കെ-റെയിൽ നിയമ നടപടിയ്‌ക്ക് ഒരുങ്ങുന്നു. ഒരു കല്ലിടാൻ രണ്ടായിരം രൂപ മുതൽ അയ്യായിരം രൂപ വരെ ചെലവ് വരുമെന്നാണ് കെ-റെയിൽ പറയുന്നത്. അതേസമയം കല്ല് പിഴുതെടുത്ത സ്ഥലത്ത് പുതിയ കല്ലിടാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യത്തിൽ സാമൂഹിക ആഘാത പഠനം പ്രതിസന്ധിയിലാണ്.
കോട്ടയം, കോഴിക്കോട്, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലെല്ലാം തന്നെ കല്ല് പിഴുതെടുത്ത് ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കല്ല് പിഴുതെടുത്തവർക്ക് എതിരെ കെ-റെയിൽ നിയമ നടപടിയ്‌ക്കൊരുങ്ങുന്നത്. മഞ്ഞ നിറത്തിലുള്ള കോൺക്രീറ്റ് തൂണിണ് ഏകദേശം 800 മുതൽ 1000 വരെ രൂപ വില വരും. കല്ലിടാൻ വരുന്ന ഉദ്യോഗസ്ഥരുടെ ചെലവടക്കം ഒരു കല്ലിടലിന് മാത്രം 5000 രൂപ വരെ വരുമെന്നും കെ-റെയിൽ വിശദീകരിച്ചു.
സിൽവർലൈൻ പദ്ധതിയുടെ സർവേയ്‌ക്കെതിരെ കേരളത്തിൽ പലയിടത്തും പ്രതിഷേധം ശക്തിപ്പെടുകയാണ്. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി ഭൂമി അളന്നു തിരിച്ചു കല്ലിടുന്നവർക്കെതിരെ ഭൂവുടമകൾ പലയിടത്തും പ്രതിഷേധം ശക്തമാക്കുന്നുണ്ട്. പ്രതിഷേധക്കാർക്ക് പിന്തുണയുമായി കോൺഗ്രസും ബിജെപിയും രംഗത്തുണ്ട്. എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുള്ളത്.
Comments