കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെ തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യൂന മർദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്.
നിക്കോബാർ ദ്വീപിൽ നിന്ന് 80 കി.മി വടക്ക് വടക്ക് പടിഞ്ഞാറും പോർട്ട്ബ്ലയറിൽ നിന്ന് 210 കി.മി തെക്ക് തെക്ക് പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന തീവ്രന്യൂന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യുന മർദ്ദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച അസാനി എന്ന പേരിലാകും ഇത് അറിയപ്പെടുക.ന്യൂനമർദ്ദത്തിന്റെ ഫലമായി അടുത്ത അഞ്ചു ദിവസം കേരളത്തിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
അതേസമയം കാറ്റും മോശം കാലാവസ്ഥയുമായതിനാൽ മത്സ്യതെതാഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
Comments